സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണം നഷ്‌ടപ്പെട്ടെന്ന പരാതിയുമായി ദമ്ബതികള്‍. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് കിഴുവല്ലം സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി നല്‍കിയത്.ലോക്കറില്‍ സൂക്ഷിച്ചിരുന്ന 45 പവനില്‍ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും സഹകരണ രജിസ്‌ട്രാർക്കും ദമ്ബതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
വിവാഹത്തിന് അണിഞ്ഞിരുന്ന 45 പവൻ സ്വർണമാണ് സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. 2008ലാണ് ലോക്കറെടുത്തത്. വർഷാവർഷം വാടക നല്‍കി വരുന്നുണ്ട്. 2015ല്‍ ലോക്കർ തുറന്ന് പരിശോധിച്ചപ്പോള്‍ അഞ്ച് മാലയും 17 വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തീയതി ബാങ്ക് ലോക്കർ വീണ്ടും തുറന്നപ്പോള്‍ 17 വളകള്‍ കാണാനില്ലായിരുന്നു.
ബാങ്ക് അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്നും മോശം സമീപനമാണ് ഉണ്ടായതെന്നും പൊലീസിനും രജിസ്‌ട്രാർക്കും പരാതി നല്‍കിയെന്നും രമ്യ പറഞ്ഞു. ഒപ്പം സൂക്ഷിച്ചിരുന്ന മാലകള്‍ ലോക്കറില്‍ ഉണ്ടെങ്കിലും അത് സ്വർണം തന്നെയാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന് ദമ്ബതികള്‍ പറഞ്ഞു. ഇതിന് പിന്നാലെ അന്വേഷിച്ചപ്പോള്‍ സമാനമായ സംഭവം നേരത്തെയും നടന്നതായും വേറെയും പരാതിക്കാരുള്ളതായി അറിയാൻ സാധിച്ചുവെന്നും ദമ്ബതികള്‍ ആരോപിക്കുന്നു.
എന്നാല്‍, സ്വർണം കാണാതെ പോയതില്‍ ബാങ്കിന്റെ ഭാഗത്ത് വീഴ്‌ചയൊന്നും ഉണ്ടായില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ലോക്കറിന്റെ താക്കോല്‍ സൂക്ഷിക്കുന്നത് ലോക്കർ എടുത്തവർ തന്നെയാണെന്നും അവരറിയാതെ സ്വർണം എങ്ങനെ പുറത്തുപോകും എന്നുമാണ് ബാങ്ക് അധികൃതർ ചോദിക്കുന്നത്.

















