അനധികൃതമായി സാമൂഹികക്ഷേമ പെൻഷൻ കൈപറ്റിയ കൂടുതല്‍ സർക്കാർ ജീവനക്കാർക്കെതിരേ നടപടി. ക്ഷേമപെൻഷൻ തട്ടിയവർക്കെതിരേ മൃഗസംരക്ഷണ വകുപ്പ്നടപടി തുടങ്ങി.തട്ടിപ്പ് പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം മന്ത്രിക്ക് റിപ്പോർട്ട് നല്‍കും.
മൃഗസംരക്ഷണ വകുപ്പിലെ ഒരു മൃഗഡോക്ടറടക്കം 72 പേരുടെ പട്ടികയാണ് ധനവകുപ്പ് നല്‍കിയിരിക്കുന്നത്. ഇതിലധികവും പാർട്ട് ടൈം സ്വീപ്പർമാരാണ്. ഇക്കാര്യം പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. 72 പേർക്കും പറയാനുള്ളത് കേട്ടതിന് ശേഷമായിരിക്കും നടപടി. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
എട്ട് ജില്ലകളിലെ ജീവനക്കാർക്കെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകും, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 72 ജീവനക്കാരാണ് പണം അനധികൃതമായി കൈപ്പറ്റിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 18 ശതമാനം പലിശയോടെ പണം തിരിച്ചുപിടിക്കുന്നതിന് പുറമേ അച്ചടക്ക നടപടിയും സ്വീകരിച്ചേക്കും.
72 പേരാണ് മൃഗസംരക്ഷണ വകുപ്പില്‍ പെൻഷൻ കൈപ്പറ്റിയിരിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. നാല് പേര് ഡയറി വകുപ്പിലെ ആളുകളാണ്. 90 ശതമാനം ആളുകളും സ്വീപ്പർ ഉള്‍പ്പെടെയുള്ള തസ്തികളില്‍ ജോലി ചെയ്യുന്നവരാണ്. അപൂർവമായി ഉദ്യോഗസ്ഥർ കൈപ്പറ്റിയിട്ടുള്ളു. വിശദമായ അന്വേഷണം വകുപ്പ് നടത്തും. അവർക്ക് നോട്ടീസ് നല്‍കി പറയാനുള്ളത് കേട്ട ശേഷമേ അച്ചടക്ക നടപടിയിലേക്ക് പോകൂയെന്നും മന്ത്രി പറഞ്ഞു.

















