മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ മൂന്ന് നാവികസേനാംഗങ്ങളും ഉൾപ്പെടുന്നുവെന്ന് ഫഡ്‌നാവിസ് നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നാവികസേന നല്കുന്ന വിവരമനുസരിച്ച്, രാത്രി 7.30 വരെ മരിച്ചവരുടെ എണ്ണം 13 ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയ്ക്കടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ എലിഫൻ്റ ഐലൻഡിലേക്ക് പോകുകയായിരുന്ന നീലകമൽ ഫെറിയിൽ വൈകുന്നേരം 4 മണിയോടെ സ്പീഡ് ബോട്ട് ഇടിക്കുകയായിരുന്നുവെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ഫെറിയിലും സ്പീഡ് ബോട്ടിലും എത്ര പേർ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.അപകടം നടന്ന ഉടൻ തന്നെ നേവിയും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം ആരംഭിച്ചു.
11 നേവി ബോട്ടുകളും മറൈൻ പോലീസിൻ്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിൻ്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും നാല് ഹെലികോപ്റ്ററുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ്, ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റി, പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

















