പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച്‌ കോടതി. ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണ് അധ്യാപികയും വിദ്യാർഥിയും തമ്മിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച്‌ തെളിവുകള്‍ ലഭിച്ചതായും കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന കഴിഞ്ഞ വർഷം അധ്യാപിക സ്കൂളില്‍ നിന്നും രാജിവെച്ചിരുന്നു. അതിനാല്‍ തന്നെ വിദ്യാർഥി-അധ്യാപിക ബന്ധം അവിടെ ഉണ്ടായിരുന്നില്ലെന്ന് പോക്സോ നിയമപ്രകാരമുള്ള കേസുകള്‍ക്കായുള്ള പ്രത്യേക കോടതി വിശദമായ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിചാരണ ആരംഭിക്കാൻ സമയമെടുക്കുമെന്നും അതിനാല്‍ കുറ്റാരോപിതയായ സ്ത്രീയെ അത്രയും കാലം ജയിലില്‍ അടച്ചിടുന്നത് ഒരു ലക്ഷ്യവും നിറവേറ്റില്ലെന്നും പ്രത്യേക ജഡ്ജി സബീന മാലിക് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണെന്നുകൂടി പരിഗണിച്ചാണ് കോടതി സ്ത്രീക്ക് ജാമ്യം അനുവദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് ആകർഷിച്ച്‌ മദ്യം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതിനാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിലേറെയായി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കഴിഞ്ഞ മാസമാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.ജാമ്യാപേക്ഷയില്‍, ആണ്‍കുട്ടിക്ക് തന്നോട് വൈകാരികമായി അടുപ്പമുണ്ടെന്നും തന്നെ “ഭാര്യ” എന്ന് വിശേഷിപ്പിച്ചതായും അവർ പറഞ്ഞു. വിദ്യാർഥി തനിക്ക് സ്നേഹ സന്ദേശങ്ങളും കുറിപ്പുകളും അയച്ചിട്ടുണ്ടെന്നും ശരീരത്തില്‍ തന്റെ പേര് പച്ചകുത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. പോലീസ് പരാതിയില്‍ നിന്ന് ഈ വസ്തുതകള്‍ മനഃപൂർവ്വം ഒഴിവാക്കിയതാണെന്നും അവർ ആരോപിച്ചു.

ആണ്‍കുട്ടിയില്‍ നിന്ന് അകലം പാലിക്കാൻ 2024 ഏപ്രിലില്‍ സ്കൂളില്‍ നിന്ന് രാജിവച്ചതായും ജാമ്യാപേക്ഷയില്‍ പറയുന്നു.പോലീസ് അറസ്റ്റിനുള്ള കാരണങ്ങള്‍ മറാഠിയിലാണ് നല്‍കിയതെന്നും വിവർത്തനം ചെയ്യാതെ രേഖകളില്‍ ഒപ്പിടാൻ നിർബന്ധിച്ചു എന്നുമുള്ള പ്രതിയുടെ വാദവും കോടതി ശ്രദ്ധിച്ചു. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടരുതെന്നും, തെളിവുകള്‍ നശിപ്പിക്കരുതെന്നും, കോടതിയുടെ അനുമതിയില്ലാതെ മുംബൈ വിട്ടുപോകരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക