തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്‌ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ വെല്ലുവിളിയുമായി കാഞ്ഞങ്ങാട് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത്.
തന്റെ തീവ്രവാദ ബന്ധം ഡി.വൈ.എഫ്.ഐ തെളിയിക്കണമെന്നാണ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ വെല്ലുവിളി.ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആരോപിച്ച കാര്യങ്ങള്‍ തെളിവ് സഹിതം പുറത്ത് വിടണമെന്നും ജില്ലാ സെക്രട്ടറി വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇതുവരെ വിശ്വസിച്ചിരുന്ന ചിന്തകളില്‍ നിന്ന് ഇറങ്ങി പോകുമെന്നും എല്ലാ തരത്തിലുള്ള പാർട്ടി കൂറും വിടാൻ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും ഡിവൈ. എസ് പി ബാബു പെരിങ്ങേത്ത് വാട്സാപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഡി.വൈ.എസ്.പി ബാബു പരിങ്ങേരത്തിൻ്റെ വാട്ട്സപ്പ് സന്ദേശം
കഴിഞ്ഞ കുറച്ച് കാലങ്ങളായി സാമ്ബത്തികമായി എത്രമാത്രം ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത് എന്ന് എൻ്റെ ഭാര്യ പറയുമെന്നും എന്നെ മർദകൻ എന്നോ തെമ്മാടി എന്നോ നാറി എന്നോ വിളിച്ചോട്ടെ, ഞാൻ സഹിക്കും. പക്ഷെ മേല്‍പറഞ്ഞ ആരോപണങ്ങള്‍ ഞാൻ സഹിക്കില്ലെന്നുമാണ് ബാബു പെരിങ്ങേത്ത് പറയുന്നത്.
ജനുവരി 11നുള്ളില്‍ ഡിവൈഎഫ്‌ഐയുടെ വിശദീകരണം കിട്ടിയില്ലെങ്കില്‍ ഈ നിമിഷം വരെ എതിർത്ത മറ്റൊരു ചിന്തയിലേക്ക് കുടുംബം ഉള്‍പ്പടെ മാറുമെന്നാണ് കടുത്ത സിപിഎം അനുഭാവിയായ ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറയുന്നത്. ഒരു സുഹൃത്തിന് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങിയെന്നായിരുന്നു ഡിവൈഎഫ് ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് കഴിഞ്ഞ ദിവസം ആരോപിച്ചത്.

















