മുസ്ലിം പള്ളികളില്‍ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.സർവേകള്‍ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്ന് കീഴ്കോടതികള്‍ക്ക് നിർദേശം നല്‍കി.
ആരാധനാലയങ്ങളില്‍ സർവേ ആവശ്യപ്പെട്ടുള്ള പുതിയ സ്യൂട്ട് ഹർജികള്‍ സ്വീകരിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുസ്ലിം പള്ളികളില്‍ സർവേ ആവശ്യപ്പെട്ട് നിലവില്‍ പതിനൊന്നോളം സ്യൂട്ട് ഹർജികള്‍ ആണ് വിവിധ കോടതികളുടെ പരിഗണനയില്‍ ഉള്ളത്. ഈ സ്യൂട്ട് ഹർജികളില്‍ ഇടക്കാല ഉത്തരവോ, അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുത് എന്നാണ് സുപ്രീം കോടതി നിർദേശം. മഥുര, ഗ്യാൻ വാപി, സംഭാല്‍ തുടങ്ങി വിവിധ മുസ്ലിം പള്ളികളില്‍ സർവേകള്‍ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ പുറപ്പെടുവിക്കാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടെ കോടതികള്‍ക്ക് സാധ്യമാകില്ല.
ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളില്‍ മറുപടി സത്യവാങ്മൂലം നല്‍കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു.

















