കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലത്. മുഖ്യമന്ത്രിയെ കെഎം ഷാജി വിമർശിച്ചതാണ് റഹീമിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറാൻ ഷാജി ആയിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ റഹീം പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശനത്തിനെതിരേ നേരത്തെ കെ.എം. ഷാജി രംഗത്തെത്തിയിരുന്നു. പിണറായി വിജയൻ സംഘിയാണെന്നും പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. ഷാജിയുടെ ഈ പ്രസ്താവനയോടാണ് റഹീം രൂക്ഷമായി പ്രതികരിച്ചത്.
റഹീമിന്റെ വാക്കുകൾ:
”മുഖ്യമന്ത്രിക്കെതിരെ മെക്കിട്ട് കയറാൻ കെ.എം. ഷാജി ആയിട്ടില്ല. ആ നാക്ക് വായിക്കകത്ത് ഒതുക്കിവെച്ച് മര്യാദക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലത്. നാക്കിന് ലൈസൻസില്ലാതെ എന്തുംപറയുന്ന ആളാണ് ഷാജി. ലീഗ് നേതൃത്വം അദ്ദേഹത്തെ നിലയ്ക്കുനിർത്തണം.ഷാജി ഇത്രയും കാലംപറഞ്ഞ് നടന്നതെല്ലാം ജമാഅത്തെ ഇസ്ലാമിക്കെതിരാണല്ലോ. അന്തസ്സ് വേണം. ഒരല്‍പ്പം ആത്മാഭിമാനം വേണം. ഇത്രയും കാലം ജമാഅത്തെ ഇസ്ലാമിക്കെതിരെ പറഞ്ഞിട്ട്, ഇവിടെ വന്ന് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ.യും ഒരുക്കി നല്‍കിയ വേദിയില്‍ വന്ന് കോണ്‍ഗ്രസിനൊപ്പം ചേർന്ന് പാലക്കാട് പ്രവർത്തിക്കുകയല്ലേ. അല്‍പം അന്തസ്സുണ്ടെങ്കില്‍ പിണറായിയുടെ മെക്കിട്ടല്ല ഷാജി കയറേണ്ടത്. വി.ഡി. സതീശനോട് പറയണം, ഈ മതരാഷ്ട്രവാദികളെ ഇറക്കിവിടാൻ. ഈ ബന്ധം വേർപെടുത്താൻ. എന്തേ അത് പറയാത്തത്”, എ.എ. റഹീം പറഞ്ഞു.

















