സഹകരണ മേഖലയില്‍ കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണയും പിന്‍വലിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഒരു കാലത്തുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. എല്ലാവരും ഒരുമിച്ച്‌ നിന്ന് അതിനെ സംരക്ഷിക്കണം എന്ന് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും പറഞ്ഞ് നാവെടുക്കുന്നതിന് മുന്‍പാണ് തങ്ങള്‍ക്ക് നേരെ പൊലീസിനെ ഉപയോഗിച്ചും ഗുണ്ടകളെ ഉപയോഗിച്ചും ക്രൂരമായ മര്‍ദ്ദനമഴിച്ചുവിട്ടത് എന്ന് സതീശന്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ സഹകരണരംഗത്ത് കോണ്‍ഗ്രസിന്റെ മുഴുവന്‍ പിന്തുണയും പിന്‍വലിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹകരണ മേഖലയില്‍ ഒരു കാര്യത്തിലും ഇനി സംസ്ഥാന സര്‍ക്കാരുമായി യോജിച്ച്‌ ഞങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഇങ്ങനെ പിടിച്ചെടുക്കുന്ന ബാങ്കുകളില്‍ ഞങ്ങളുടെ അനുഭാവികളായ ആളുകളുടെ നിക്ഷേപങ്ങള്‍ തുടരണോ എന്നുകൂടി ആലോചിക്കും. 20 ഓളം ബാങ്കുകളാണ് പത്തനംതിട്ടയില്‍ സി പി എം പിടിച്ചെടുത്തത്. ആ ബാങ്കുകളുടെ സാമ്ബത്തിക സ്ഥിതി എന്താണ്,’ അദ്ദേഹം ചോദിച്ചു.

വലിയ സാമ്ബത്തിക പ്രയാസങ്ങളിലേക്ക് ആ ബാങ്കുകള്‍ കൂപ്പുകുത്തുകയാണ് എന്നും സഹകരണ ജനാധിപത്യം സംരക്ഷിക്കണമെന്ന് വലിയ വായില്‍ നിലവിളിക്കുന്നവര്‍ തന്നെ ഗുണ്ടകളേയും പൊലീസിനേയും ഉപയോഗിച്ച്‌ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് എന്നും സതീശന്‍ ആരോപിച്ചു. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും എന്നും അദ്ദേഹം വ്യക്തമാക്കി.

ചേവായൂരില്‍ നടന്നത് സഹകരണ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും അതിന് കൂട്ടു നിന്നു എന്നും വോട്ടു ചെയ്യാനെത്തിയ 5000 ത്തോളം പേരെയാണ് ആട്ടിയോടിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രൂരമായ മര്‍ദനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്കും നേരെയുണ്ടായത് എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് വേണ്ടാത്ത സഹകരണ ബാങ്കും സഹകരണ ജനാധിപത്യവും തങ്ങള്‍ക്ക് എന്തിനാണ് എന്നും കേരളത്തിലെ ഏറ്റവും മികച്ച ബാങ്കുകളില്‍ ഒന്നായിരുന്ന തിരുവല്ല ഈസ്റ്റ് കോ – ഓപറേറ്റീവ് ബാങ്ക് ക്രിമിനലുകളെ ഉപയോഗിച്ചാണ് സി പി എം പിടിച്ചെടുത്തത് എന്നും സതീശന്‍ പറഞ്ഞു. അതേസമയം ചേവായൂര്‍ സര്‍വീസ് സഹകരണം ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വകാര്യ ബസ് തടയുകയും കടകള്‍ ബലം പ്രയോഗിച്ച്‌ അടയ്ക്കാന്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക