മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി സ്ഥാനാർത്ഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം നടത്താനാണ് സുരേഷ് ഗോപി എത്തുന്നത്.
17 ന് രാവിലെ പത്തുമണിക്ക് മീരാറോഡിൽ താലപ്പൊലി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തെ സുരേഷ് ഗോപി അഭിസംബോധന ചെയ്യും. ഭീരഭയന്തർ ബി ജെ പി സ്ഥാനാർത്ഥി നരേന്ദ്രമേത്ത പങ്കെടുക്കും.
12 മണിക്ക് വസായിയിലെ അമ്പാടി റോഡിലുള്ള മുഖ്യ തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ സ്വീകരണം നൽകും തുടർന്ന് വസായ് സ്ഥാനാർത്ഥി സ്നേഹ ദൂബെ , നല്ലസൊപ്പാര സ്ഥാനാർത്ഥി രാജൻ നായിക്ക് എന്നിവരുടെ പ്രചരണ പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുക്കും .മൂന്നു മണിക്ക് താനെയിൽ ബി ജെ പി ശിവസേന സഖ്യ സ്ഥാനാർത്ഥികളായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ,സജ്ഞയ് കേത്ക്കർ എന്നിവർക്കായി സുരേഷ് ഗോപി വോട്ടഭ്യർത്ഥിക്കും.
അഞ്ചു മണിക്ക് ഡോംബിവല്ലി സ്ഥാനാർത്ഥിയും പൊതുമരാമത്ത് മന്ത്രിയുമായ രവീന്ദ്ര ചവാൻ്റെ തെരത്തെടുപ്പ് പ്രചരണ യോഗത്തിൽ സുരേഷ് ഗോപി പ്രസംഗിക്കും. ആറരയ്ക്ക് നെരൂളിൽ ബി ജെ പി സ്ഥാനാർത്ഥി മന്ദാ മാത്രെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഏഴരയ്ക്ക് പൻവേൽ സ്ഥാനാർത്ഥി പ്രശാന്ത് താക്കൂറിൻ്റെ പ്രചരണ പരിപാടിയിലും സുരേഷ് ഗോപി പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ബിജെപി കേരള വിഭാഗം മഹാരാഷ്ട്ര കൺവീനർ ഉത്തംകുമാറിൻ്റെ നേതൃത്വത്തിൽ ദാമോധരൻ പിള്ള,രമേശ് കലംബൊലി, മോഹൻ നായർ, ശ്രീകുമാരി മോഹൻ,സന്തോഷ് നടരാജൻ എന്നിവർ ചേർന്ന് വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.

















