പാലക്കാട് മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം.പാർട്ടിയുടെ കണ്‍വെൻഷൻ ബുധനാഴ്ച പാലക്കാട് വെച്ച് നടക്കാനിരിക്കെയാണ് നിർണായക തീരുമാനം.
ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഇതോടെ പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥി എംഎം മിൻഹാജിനെ ഉടൻ ഔദ്യോഗികമായി പിൻവലിക്കും. പാലക്കാട് യുഡിഎഫിനെ പിന്തുണക്കാനാണ് ഡിഎംകെയുടെ പദ്ധതി. ഇതിനായി യുഡിഎഫ് നേതാക്കളുമായും പിവി അൻവർ ചർച്ച നടത്തിയതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം കണ്‍വെൻഷന് ശേഷം പി വി അൻവർ പ്രഖ്യാപിച്ചേക്കും.
യുഡിഎഫ് നേതാക്കള്‍ സമീപിച്ചതായി പി വി അൻവർ തന്നെ തുറന്നുസമ്മതിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവായി ഇൻഡ്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി നില്‍ക്കണമെന്നാണ് തന്റെ ഇപ്പോഴത്തെയും ആവശ്യം. എന്നാല്‍ പാലക്കാടും ചേലക്കരയിലും നിർണായകമായ തീരുമാനങ്ങള്‍ എടുത്തേ മുന്നോട്ടുപോകാനാകൂ എന്നും പി വി അൻവർ പറഞ്ഞു. വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നുപറഞ്ഞ് ആളുകള്‍ തന്നെയും തന്റെ അനുയായികളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ത്യാഗിയാകുമോ എന്നത് ഉടൻ തീരുമാനിക്കുമെന്നും പിൻവലിക്കേണ്ട എന്നാണ് തന്റെ മനസിലുള്ളതെന്നും പി വി അൻവർ പറഞ്ഞു.

















