പാലാ സെൻറ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു നിലംപരിശാക്കിയത്. ആറു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സെന്റ് തോമസ് കോളേജിൽ കെഎസ്‌യു പാനൽ വിജയിക്കുന്നത്.
ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ആർട്ട്സ് ക്ലബ് സെക്രട്ടറി, രണ്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നിങ്ങനെ പ്രധാന സീറ്റുകൾ എല്ലാം കെഎസ്‌യു നേടി. തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റുകളിൽ 12 സീറ്റും കെഎസ്‌യു പ്രതിനിധികൾ വിജയിച്ചു. എസ്എഫ്ഐയുടെ ആറ് വർഷത്തെ കുത്തകയാണ് സെന്റ് തോമസ് കോളേജിൽ തകർന്നത്.
അപ്രസക്തമായി മാണി ഗ്രൂപ്പിൻറെ വിദ്യാർത്ഥി വിഭാഗം
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഈറ്റില്ലമാണ് പാലാ. എന്നാൽ പാലായിലെ പ്രധാന കോളേജ് ക്യാമ്പസുകളിൽ ഒന്നും തന്നെ അവരുടെ വിദ്യാർഥി വിഭാഗമായ കെ എസ് സിയെ കാണാനില്ലാത്ത സ്ഥിതിയാണ്. എസ്എഫ്ഐക്കാർ പേരിനുപോലും ഒരു സീറ്റ് മണി ഗ്രൂപ്പിന് മത്സരിക്കാനും വിട്ടുകൊടുക്കുന്നില്ല. സെന്റ് തോമസ് കോളേജിൽ ഉൾപ്പെടെ ഒരിടത്തും കോളേജ് യൂണിയനിൽ സാന്നിധ്യം അറിയിക്കാനും ഇവർക്ക് സാധിച്ചിട്ടില്ല.

















