പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഇന്ന് തന്നെ ഹൈക്കമാൻഡിന് കൈമാറാൻ കെപിസിസി നേതൃത്വം.തർക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി കെപിസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് മുൻപ് പാലക്കാട്ടെ തർക്കപരിഹാരത്തിനായി ഷാഫി പറമ്ബില്‍, വി.കെ ശ്രീകണ്ഠൻ അടക്കമുള്ളവരുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കൂടിക്കാഴ്ചയും നടത്തും.
ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരും. വന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തണമെന്നാണ് ഹൈക്കമാൻഡിന്റെയടക്കം നിലപാട്. അതിനാല്‍ അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിച്ച് സ്ഥാനാർഥിപ്പട്ടിക ഹൈക്കമാൻഡിന് അയക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിർണായക തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ചേരും. ചേലക്കരയില്‍ ഉയർന്നുകേട്ട തർക്കങ്ങള്‍ പരിഹരിച്ചെന്നാണ് നേതൃത്വത്തിന്റെ വാദം. എന്നാല്‍ പാലക്കാട്ടെ തർക്കത്തില്‍ പരിഹാരം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ ഇതുവരെ വിജയം കണ്ടില്ല. ഇന്നത്തോടെ സമവായ ശ്രമങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനായി നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.
ഷാഫി പറമ്ബില്‍ എം.പി, പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ, പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ എന്നിവർ തിരുവനന്തപുരത്ത് വെച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുമ്ബ് സമവായമുണ്ടാക്കാനാണ് ശ്രമം. വൈകുന്നേരത്തോടെ മുൻഗണനാ ക്രമത്തില്‍ ഒന്നിലധികം സ്ഥാനാർഥികളുടെ പേരുകള്‍ ഹൈക്കമാൻഡിന് അയച്ചേക്കും. ഹൈക്കമാൻഡില്‍ നിന്ന് വെട്ടല്‍ ഉണ്ടായില്ലെങ്കില്‍ ഇരു മണ്ഡലങ്ങളുടെയും പട്ടികയിലെ ആദ്യ പേരുകാർ സ്ഥാനാർഥികളായി വരും.

















