ബി.ജെ.പി.ക്ക് സംഘടനാ സെക്രട്ടറി ഉടനില്ല. ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച് വേഗത്തില്‍ സംഘടനാ സെക്രട്ടറിയെ നല്‍കണമെന്ന ആവശ്യം ബി.ജെ.പി. നേതൃത്വം ആർ.എസ്.എസിനുമുന്നില്‍ വെച്ചെങ്കിലും അനുകൂലനിലപാടല്ല ഉണ്ടായത്. പാർട്ടിക്കുള്ളില്‍നിന്നുതന്നെ സംഘടനാ സെക്രട്ടറിയെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. പകരം താത്‌കാലിക പരിഹാരമാണ് ആർ.എസ്.എസ്. നിശ്ചയിച്ചിരിക്കുന്നത്. പുതിയ സംഘടനാ സെക്രട്ടറി വരുന്നതുവരെ, പ്രധാനചുമതലകള്‍ സംസ്ഥാന വക്താവായ നാരായണൻ നമ്ബൂതിരിയെ ഏല്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ഒരാളെക്കൂടി പരിഗണിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് പി. രഘുനാഥിന് ജനറല്‍ സെക്രട്ടറിയുടെ താത്‌കാലിക ചുമതലകൂടി നല്‍കാനാണ് ആലോചന. ഉപതിരഞ്ഞെടുപ്പില്‍ ഒന്നിച്ചുനീങ്ങുന്നതിനുള്ള നിർദേശമാണ് കോർ-കമ്മിറ്റി താഴേക്ക് നല്‍കിയിരിക്കുന്നത്.
എന്നാല്‍, പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനത്തിനുമുൻപുതന്നെ കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. പാലക്കാട്ട് സി. കൃഷ്ണകുമാറിനെ രംഗത്തിറക്കാനാണ് സുരേന്ദ്രൻ പക്ഷത്തിന് ആഗ്രഹം. എന്നാല്‍, മുതിർന്ന നേതാക്കള്‍ ശോഭാ സുരേന്ദ്രനെ ഇറക്കി മണ്ഡലം പിടിക്കണമെന്നാണ് കണക്കുകൂട്ടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നതും കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിന് വിലങ്ങുതടിയാണ്. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവർ അവരുടെ ഫ്ലക്‌സുകളുംമറ്റും പാലക്കാട്ട് വെക്കാൻതുടങ്ങി.

















