ഗുജറാത്തില്‍ നിന്ന് 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രമാണ് കറൻസിയില്‍ ചേർത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഹമ്മദാബാദ് പോലീസാണ് വ്യാജ കറൻസികള്‍ പിടിച്ചെടുത്തത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത് എന്നാണ് കറൻസിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അനുപം ഖേറും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ‘500 രൂപയുടെ കറൻസിയില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം എന്റെ ചിത്രം. എന്തും സംഭവിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് അനുപം ഖേർ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
മെഹുല്‍ തക്കർ എന്ന സ്വർണവ്യാപാരിയാണ് നവ്രംഗപുര പോലീസ് സ്റ്റേഷനില്‍ സെപ്റ്റംബർ 24-ന് പരാതി നല്‍കിയത്. 1.6 കോടിയോളം വിലവരുന്ന 2100 ഗ്രാം സ്വർണ വില്പനയുമായി ബന്ധപ്പെട്ട ഇടപാടിലാണ് വ്യാജ കറൻസികള്‍ ലഭിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സ്വർണം വാങ്ങിച്ചവർ 1.3 കോടി രൂപ പണമായി നല്‍കിയെന്നും ബാക്കി 30 ലക്ഷം രൂപ വരും ദിവസങ്ങളില്‍ തരാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് സ്വർണം ഇവർക്ക് കൈമാറി, ശേഷം ഇവർ മുങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരിശോധിച്ചപ്പോഴാണ് കറൻസികള്‍ വ്യാജമെന്ന് കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കുവേണ്ടി അന്വേഷണം ശക്തമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

















