മഹാരാഷ്ട്രയില്‍ പശുക്കള്‍ തദ്ദേശീയ പശുക്കള്‍ക്ക് ‘രാജ്യമാതാ- ഗോമാതാ’ എന്ന പദവി. ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവിറക്കി.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ തീരുമാനം. മനുഷ്യനുള്ള പോഷകാഹാരത്തില്‍ നാടൻ പശുവിൻപാലിന്റെ് പ്രാധാന്യം, ആയുർവേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയില്‍ പശുച്ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തില്‍ ഗോശാലകളില്‍ നാടൻ പശുക്കളെ പരിപാലിക്കാൻ പ്രതിദിനം 50 രൂപ നല്‍കുന്ന സബ്‌സിഡി പദ്ധതി അവതരിപ്പിക്കാനും തീരുമാനിച്ചു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സഹായിക്കാനാണ് ഈ നീക്കം.
നാടൻ പശുക്കള്‍ കർഷകർക്ക് അനുഗ്രഹമാണ്. അതിനാല്‍, അവയ്ക്ക് ‘രാജ്യ മാതാ’ പദവി നല്‍കാൻ ഞങ്ങള്‍ തീരുമാനിച്ചു. ഗോശാലകളിലെ നാടൻ പശുക്കളെ വളർത്താൻ സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്’- ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീരുമാനം ഇന്ത്യൻ സമൂഹത്തില്‍ പശുവിന്റെ് ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

















