തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്ന് മുകേഷ് അടക്കമുള്ള താരങ്ങള്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്. 2014 ല്‍ ഓഡിഷനായി ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം. അവർക്ക് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി. കൂടുതല്‍പ്പേർക്കെതിരെ അന്വേഷണ സംഘത്തിനു മൊഴി നല്‍കുന്നതു തടയാനുള്ള രാഷ്ട്രീയക്കളിയുടെ ഭാഗമാണു തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ എന്നു നടി പ്രതികരിച്ചു. ആരോപണം ഉന്നയിച്ച യുവതി തന്റെ മാതാവിന്റെ സഹോദരിയുടെ മകള്‍ തന്നെയാണെന്നും ഇവർ സ്ഥിരീകരിച്ചു. നേരത്തെ 2014ല്‍ യുവതിയെ ചെന്നൈയില്‍ കൊണ്ടുപോയിട്ടുള്ള കാര്യം ഇവർ മാധ്യമങ്ങളോടു സമ്മതിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കണമെന്നു പറഞ്ഞത് സഹോദരിയും മകളുമാണെന്നും താൻ സിനിമയില്‍ എങ്ങനെയാണു കാര്യങ്ങള്‍ എന്നു പറഞ്ഞുകൊടുക്കുകയാണു ചെയ്തത് എന്നുമാണ് നടി വ്യക്തമാക്കിയത്.
ഓണം കഴിഞ്ഞ് അൻപതോളം പേർ മൊഴികള്‍ കൊടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് നടി ഫെയ്സ്ബുക് വിഡിയോയില്‍ പറഞ്ഞു. അതുപോലെ രണ്ടു മന്ത്രിമാർ, പ്രതിപക്ഷത്തിന്റേത് അടക്കം 14 എംഎല്‍എമാർ, സിനിമയിലെ ചില നടന്മാർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ മൊഴി നല്‍കുമെന്നു താൻ പറഞ്ഞിരുന്നുവെന്നും ഈ മൊഴി നല്‍കാതിരിക്കാനും ഇക്കാര്യങ്ങള്‍ പുറത്തുവരാതിരിക്കാനുമായി എല്ലാവരും ചേർന്നു നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമാണ് ആരോപണങ്ങള്‍ എന്നുമാണു നടിയുടെ വിശദീകരണം. തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്നും നടി പറയുന്നുണ്ട്.
നേരത്തെ, പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്താവുന്ന ആരോപണങ്ങളാണ് യുവതി നടിക്കെതിരെ ഉന്നയിച്ചത്. ”2014ല്‍ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോള്‍ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോള്‍ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്നു തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ സമയമാണ്. സിനിമ ഓഡിഷനെന്നു പറഞ്ഞാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്നു പറഞ്ഞ് ഒരു സ്ഥലത്തേക്കു കൊണ്ടുപോയി.
അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. അവർ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയില്‍ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താല്‍ മതിയെന്നാണ് പുള്ളിക്കാരി (നടി) എന്നോടു പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞത്”, എന്നായിരുന്നു യുവതിയുടെ ആരോപണം.
















