സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇന്നില്ല. ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുല്‍ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ വരണം. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി ഇന്ന് പാര്‍ട്ടിയിലില്ല. ഒന്നിച്ചു നില്‍ക്കേണ്ട സമയമായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
വെള്ളയില്‍ ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തിലായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ വേദിയിലിരിക്കെയായിരുന്നു മുരളീധരന്റെ വിമര്‍ശനം. തൃശൂരില്‍ നിന്നും ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടതാണെന്നും, ഉറപ്പായിട്ടും ജയിക്കുമെന്ന് പറഞ്ഞാണ് അവിടെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നും മുരളീധരന്‍ പറഞ്ഞു.
തൃശൂരില്‍ വോട്ടുകള്‍ ബിജെപി കൊണ്ടുപോയത് നമ്മുടെ വിദ്വാന്മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ്സെന്നും കെ മുരളീധരന്‍ പറഞ്ഞു. അടുത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണം. മാക്‌സിമം സീറ്റ് കോഴിക്കോട്ടു നിന്നും വിജയിക്കണം. തൃശൂരില്‍ തനിക്ക് അത്ര പ്രതീക്ഷയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

















