യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ശരവണൻ എന്നയാള്‍ക്കൊപ്പമാണ് ഗീത വെള്ളിയാഴ്ച രാത്രി ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാത്രി ശരവണൻ ലോഡ്ജില്‍നിന്ന് പുറത്തുപോയി. പിന്നീട് ലോഡ്ജിലെ ശുചീകരണത്തൊഴിലാളികള്‍ മുറി വൃത്തിയാക്കാൻ എത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചോരയില്‍ കുളിച്ചനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഗീതയും ശരവണനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുടുംബങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഇരുവരും രഹസ്യമായി വിവാഹംചെയ്തിരുന്നു. എന്നാല്‍, വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ജിംനേഷ്യം പരിശീലകയായി ജോലിചെയ്യുന്ന ഗീത നഗരത്തിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച ശരവണനൊപ്പം യുവതി ലോഡ്ജിലേക്ക് വരികയായിരുന്നു. തുടർന്ന് ലോഡ്ജില്‍വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നാണ് പോലീസ് പറയുന്നത്. വഴക്കിനിടെ ശരവണൻ ഗീതയെ അടിച്ചെന്നും മർദനത്തിനിടെ ചുമരില്‍ തലയിടിച്ചാണ് യുവതിയുടെ മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. ഗീത കൊല്ലപ്പെട്ടെന്ന് മനസിലായതോടെ ശരവണൻ ലോഡ്ജില്‍നിന്ന് മുങ്ങുകയായിരുന്നു. എന്നാല്‍, ഇയാളെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു.

















