ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവില്‍ സിനിമാലോകത്ത് ആശങ്ക. മൊഴികളുടെ അടിസ്ഥാനത്തില്‍ ആരുടെയൊക്കെ പേരില്‍ കേസുണ്ടാകും എന്നതാണ് പ്രധാന വിഷയം. മുൻനിരത്താരങ്ങളും സംവിധായകരുമുള്‍പ്പെടെ നിയമ വിദഗ്ധരുമായി കൂടിയാലോചന തുടങ്ങി. പരാതിയില്ലെങ്കിലും ഗുരുതരമായതും അല്ലാത്തതുമായ കുറ്റകൃത്യങ്ങളുണ്ടെങ്കില്‍ റിപ്പോർട്ടിന്റെ ഉള്ളടക്കം വിവരമായി കണക്കിലെടുത്ത് നടപടിയെടുക്കാം എന്ന ഹൈക്കോടതിനിർദേശം അപകടമുണ്ടാക്കുമെന്നാണ് സിനിമാമേഖലയുടെ വിലയിരുത്തല്‍.
മൊഴികളില്‍ പരാമർശിക്കപ്പെട്ടിട്ടുള്ള ചിലരുടെ പേരുകള്‍ രഹസ്യമായി പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടിലെ പുറത്തുവന്ന ഭാഗത്തിലുള്‍പ്പെട്ടവർ എന്നനിലയിലും ചിലരെക്കുറിച്ച് ചർച്ചയുണ്ട്. റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടതുതന്നെ സിനിമാപ്രവർത്തകരെ ഞെട്ടിച്ചിരുന്നു. അതിന്റെ ആഘാതം ഇരട്ടിയാക്കിക്കൊണ്ടാണ് ആവശ്യമെങ്കില്‍ കേസെടുക്കണമെന്ന നിർദേശം വന്നത്. കേസ് വന്നാലുള്ള ഭവിഷ്യത്തും പ്രതിച്ഛായാ തകർച്ചയുമോർത്ത് പലർക്കും ആശങ്കയുണ്ട്.
സർക്കാർ കസ്റ്റഡിയിലായിരുന്ന റിപ്പോർട്ട് പലകൈമറിഞ്ഞ് കൂടുതല്‍ പേരിലേക്കെത്തുന്നതും സിനിമാലോകം പേടിയോടെയാണ് കാണുന്നത്. പോലീസില്‍നിന്ന് റിപ്പോർട്ടും അതിന്റെ ഭാഗമായ ഓഡിയോ, വീഡിയോ ക്ലിപ്പുകളും ചോരുമോ എന്നാണ് ചിലരുടെ ചോദ്യം.ഇതേ സംശയം വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.ക്കുമുണ്ട്. റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് പുറത്തുവന്നാല്‍ പരാതിക്കാരുടെ സ്വകാര്യത ലംഘിക്കപ്പെടുമോ എന്നതാണ് ആശങ്കപ്പെടുത്തുന്നത്. പരാതി നല്‍കിയവരുടെ പേരുകള്‍ ഒരിക്കലും പുറത്തുവരരുത് എന്ന ആവശ്യം ഡബ്ല്യു.സി.സി. മുഖ്യമന്ത്രിക്കുമുൻപാകെയും ഉന്നയിച്ചിട്ടുണ്ടെന്നറിയുന്നു.

















