സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. അന്വേഷണ സംഘത്തില്‍ മുഴുവൻ വനിതാ ഉദ്യോഗസ്ഥർ വേണം. നിലവില്‍ ആർക്കും അന്വേഷിക്കാം എന്ന മട്ടില്‍ ആണ് കാര്യങ്ങള്‍.
സ്ത്രീകള്‍ ആണ് പരാതിക്കാർ, അവർക്ക് കാര്യങ്ങള്‍ തുറന്നു പറയാൻ പറ്റുന്ന അന്വേഷണ ഉദ്യോഗസ്ഥർ വേണം. ഇതിപ്പോള്‍ പ്രസവ വാർഡ് എന്ന് പറഞ്ഞിട്ട് പുരുഷൻമാരെ കയറ്റി ഇരുത്തും പോലെ ആയെന്നും അദ്ദേഹം പരിഹസിച്ചു.
ബലാത്സംഗത്തിന് കേസെടുത്ത സാഹചര്യത്തില്‍ എം മുകേഷ് രാജി വെക്കണം. വകുപ്പ് എതൊക്കെയാണ് എന്ന് സർക്കാരിന് അറിയാം. മുകേഷിനെതിരെ കേസ് എടുത്തത് ധാർമികതയുടെ പേരിലാണെങ്കില്‍ രാജിവെപ്പിക്കാൻ ധാർമികത ഇല്ലേയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
ചോരുന്ന ധാർമികതക്കാണ് സിപിഎം മറ പിടിക്കുന്നത്. നിയമം ബുള്‍ഡോസർ ആണ്.അത് ആ വഴിക്ക് പോകട്ടെ. സ്ത്രീകള്‍ക്ക് എതിരായ അതിക്രമത്തിനെതിരെ പ്രതികരിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുകേഷിനെതിരെ തുടർച്ചയായി ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളും , മുൻ ഭാര്യ സരിതയുടെ വെളിപ്പെടുത്തലുകളും എല്ലാം സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.

















