സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പുകഴ്ത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്യുന്ന പുതിയ സമൂഹ മാധ്യമ നയവുമായി ഉത്തർപ്രദേശ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളില്‍ ഫോളോവേഴ്സിന് അനുസരിച്ച് പണം നല്‍കുന്ന നയം മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു.
കണ്ടന്റ് ക്രിയേറ്റർമാരുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നല്‍കുക. യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ് മാസത്തില്‍ നല്‍കുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് പ്രതിമാസത്തില്‍ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക. കണ്ടന്റ് ക്രിയേറ്റർമാർ, ഏജൻസികള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചായിരിക്കും പരസ്യങ്ങള്‍ കൈമാറുക.
സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴില്‍ സാധ്യതകള്‍ വർധിപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, രാജ്യവിരുദ്ധ കണ്ടന്റുകള്‍, അസഭ്യവും അധിക്ഷേപകരവുമായ കണ്ടന്റുകള്‍ നിർമ്മിക്കുന്നവർക്കെതിരേ നടപടി ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങള്‍ വിശദീകരിച്ചു.

















