മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എല്‍) ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) വീണ്ടും സമൻസ് അയച്ചു. ഈ മാസം 28, 29 തീയതികളില്‍ ചെന്നൈയിലെ ഓഫിസില്‍ ഹാജരാകാനാണ് നിർദേശം.
എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് നല്‍കിയത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എല്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ പത്ത് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു എസ്.എഫ്.ഐ.ഒക്ക് ഹൈകോടതി നല്‍കിയ നിർദേശം. ഇതില്‍ ഒരു മാസം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇക്കാലയളവില്‍ നിരവധിപേരെ വിളിപ്പിക്കുകയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. നിലവില്‍വന്ന സമൻസ് അറസ്റ്റിനു മുന്നോടിയായുള്ളതാണോ എന്ന സംശയത്തിലാണ് സി.എം.ആർ.എല്‍ കോടതിയെ സമീപിച്ചത്. കോടതി നിർദേശം തുടർനടപടികളില്‍ നിർണായകമാകും.
കേസുമായി ബന്ധപ്പെട്ട് ടി. വീണക്ക് സമൻസ് നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശശിധരൻ കർത്തയുടെ കമ്ബനിയായ സി.എം.ആർ.എല്‍ 1.72 കോടി രൂപ വീണ വിജയന്റെ കമ്ബനിക്ക് നല്‍കിയതാണ് രാഷ്രടീയവിവാദങ്ങള്‍ക്ക് കാരണമായത്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആർ.എല്‍ കമ്ബനി വീണക്ക് പണം നല്‍കിയതെന്നും സേവനങ്ങള്‍ നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്നുമുള്ള ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലും വിവാദം ശക്തമാക്കി.

















