തെലങ്കാന സെക്രട്ടറിയേറ്റിന് മുന്നില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- ബി.ആർ.എസ് തർക്കം മൂർച്ഛിക്കുന്നു. രാജീവ് ഗാന്ധിയുടെ പ്രതിമ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിക്കുമെന്നും ഉടൻതന്നെ അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഇതിന് മറുപടിയായി തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അത് നീക്കം ചെയ്യുമെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് പ്രഖ്യാപനം നടത്തി.
ഉടൻ തന്നെ കെ ടി ആറിന് മറുപടിയുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വീണ്ടും രംഗത്തെത്തി. രേവന്ത് റെഡ്ഡി രംഗത്തെത്തി. രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ തൊടാൻ കെ.ടി.ആറിനെ വെല്ലുവിളിച്ച രേവന്ത് റെഡ്ഡി, ഇത്തരം നിലപാട് തുടർന്നാല്‍ തെലങ്കാന ബി.ആർ.എസിനെ സാമൂഹികമായി ബഹിഷ്‌കരിക്കാൻ നിർബന്ധിതരാകുമെന്ന് മുന്നറിയിപ്പും നല്‍കി. സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്ത് പകരം നിങ്ങളുടെ പിതാവിൻ്റെ പ്രതിമ സ്ഥാപിക്കാനാണോ ഉദ്ദേശിക്കുന്നതെന്നും റെഡ്ഡി കെ.ടി.ആറിനോട് ചോദിച്ചു. സംസ്ഥാനത്തെ കൊള്ളയടിച്ചവരുടെ പ്രതിമകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ആർ.എസിന് അധികാരം നഷ്ടമായാലും അഹങ്കാരം പോയിട്ടില്ലെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു.
ബി.ആർ.എസ് ഒരിക്കലും അധികാരത്തില്‍ തിരിച്ചെത്തില്ലെന്നു പറഞ്ഞ രേവന്ത് റെഡ്ഡി, വരുന്ന 15-20 ദിവസങ്ങള്‍ക്കുള്ളില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രാജീവ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും വ്യക്തമാക്കി. തെലങ്കാന രക്തസാക്ഷി സ്മാരകത്തിന് അടുത്തുള്ള സ്ഥലം രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ മദ്യപാനികള്‍ക്കും കള്ളന്മാർക്കും ഇടമില്ലെന്ന് കെ.സി.ആറിനെതിരായ വിമർശനത്തിനിടെ റെഡ്ഡി പറഞ്ഞു. പത്ത് വർഷമായി തെലങ്കാന തളിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് ബി.ആർ.എസ് നേതാക്കള്‍ ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി റെഡ്ഡി ചോദിച്ചു.

















