ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎല്‍എ. കേരളത്തിലെ മുഴുവൻ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും കരുതേണ്ടെന്ന് മുൻ വൈദ്യുതി വകുപ്പ് മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎം നടത്തിയ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് മാർച്ചിലാണ് മണിയുടെ വിമർശനം.
വനം ഉള്ളത് സംരക്ഷിച്ചു കൊള്ളാനും പുതിയ വനം ഉണ്ടാക്കാൻ നോക്കേണ്ടെന്നും വനം വകുപ്പിനെ അദ്ദേഹം ഓർമ്മിപ്പിച്ചു. വനം വകുപ്പിനെ മാത്രമല്ല ഇനി റവന്യു വകുപ്പിനേയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയില്‍ ഉള്ളതെന്നും ഇടുക്കിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള ഒരു അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ നിന്നുള്ള ആളുകളെ ഇറക്കി വിടാൻ ദൈവം തമ്ബുരാൻ മുഖ്യമന്ത്രിയായാലും കഴിയില്ല.
ഇനിയും വനം വകുപ്പ് പ്രശ്‌നം ഉണ്ടാക്കിയാല്‍, പുറത്ത് ഇറങ്ങി നടക്കാൻ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണിത്. അതേസമയം സർക്കാർ നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ലെന്നും എം എം മണി.

















