വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹാറ ഗ്രൂപ്പ് രണ്ട് കോടി നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സഹാറക്ക് കീഴില്‍ വരുന്ന 10 കമ്ബനികള്‍ പത്ത് ലക്ഷം വീതവും 20 ഡയറക്ടർമാർ അഞ്ച് ലക്ഷം വീതവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
സഹാറയുടെ ഫ്ലാറ്റുകള്‍ വാങ്ങിയ ഉപഭോക്താക്കള്‍ നല്‍കിയ ഹരജിയില്‍ നേരത്തെ സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഫ്ലാറ്റുകള്‍ സജ്ജമാക്കി അത് വാങ്ങിയവർക്ക് കൈമാറണമെന്നായിരുന്നു ഉത്തരവ്. ഇത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കമ്ബനിയോട് രണ്ട് കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനായി നിർദേശിച്ചത്.
ആറ് തവണ ഇക്കാര്യത്തില്‍ നിർദേശം പുറപ്പെടുവിച്ചിട്ടും ഉത്തരവ് പാലിക്കുന്നതില്‍ കമ്ബനി വീഴ്ച വരുത്തിയതോടെയാണ് രണ്ട് കോടി രൂപ പിഴയിടാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവൈ, അഭിഭാഷകരായ സിമ്രാൻജിത് സിങ്, ഗൗതം താലുക്ക്ദാർ, നേഹ ഗുപ്ത, കരണ്‍ ജെയിൻ, റിഷഭ് പന്ത്, യാജാത് ഗുലിയ എന്നിവർ സഹാറക്ക് വേണ്ടി കോടതിയില്‍ ഹാജരായി. സിദ്ധാർഥ് ബാത്ര, അർച്ചന യാദവ്, ചിൻമയ് ദുബെ, ശിവാനി ചൗള, റിതം കാറ്റ്യാല്‍, പ്രത്യുഷ് അറോറ എന്നിവരാണ് ഫ്ലാറ്റുകള്‍ വാങ്ങിയവർക്കായി ഹാജരായത്.

















