സൈക്കിള്‍ യാത്രക്കാരനായ വയോധികനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മെയ് 26-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീല വാഗണാർ കാർ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിടുന്നതും തുടർന്ന് വയോധികന്റെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം കാർ അമിതവേഗത്തില്‍ പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന റിട്ട. ബി.എസ്.എൻ.എല്‍. എൻജിനീയർ പാപ്പച്ചനെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും കൂട്ടാളികളും ചേർന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ക്വട്ടേഷൻ നല്‍കിയ കൊല്ലത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വനിതാ മാനേജരെയും കൂട്ടാളികളെയും പോലീസ് പിടികൂടിയിരുന്നു. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ മാനേജരും തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയുമായ സരിത (45), സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ്(37), പോളയത്തോട് സ്വദേശി അനിമോൻ(44), കടപ്പാക്കട സ്വദേശി മാഹീൻ(47), പോളയത്തോട് ഹാഷിഫ് അലി(27) എന്നിവരാണ് അറസ്റ്റിലായത്.
നിക്ഷേപ തുക തട്ടിയെടുക്കാൻ മിനി മുത്തൂറ്റ് ഗോൾഡ് വനിതാ മാനേജരുടെ നേതൃത്വത്തിൽ വൃദ്ധനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: ക്രൂര കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് pic.twitter.com/Iw8e1XGeCk
— Thomas R V Jose (@thomasrvjose) August 8, 2024
കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26-ന് നടന്ന വാഹനാപകടമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.പാപ്പച്ചൻ സൈക്കിളില്‍ വരുമ്ബോഴാണ് വാഗണ്‍ ആർ കാർ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്. മെയ് 26-ന് വൈകീട്ട് ആശ്രാമം മൈതാനത്തിന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ പാപ്പച്ചൻ മരിച്ചു. തുടർന്ന് പാപ്പച്ചന്റെ സംസ്കാരം പന്തളത്ത് നടത്തുകയും ചെയ്തു.
സാധാരണ അപകടമെന്ന നിലയില്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്ബോഴാണ് അപകടത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കാറിടിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍നിന്ന് സംഭവം കൊലപാതകമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

















