ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിവന്ന വൻ പെണ്‍വാണിഭ റാക്കറ്റ് വാരണസിയില്‍ പിടിയിലായി. വാരാണസി സിഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലില്‍ നിന്നാണ് 10 സ്ത്രീകളും 11 പുരുഷൻമാരും ഉള്‍പ്പെടെ 21 പേരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ ഒരാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്.
സിഗ്ര സ്റ്റേഷൻ പരിധിയിലെ മല്‍ദാഹിയയിലുള്ള രഞ്ജിത് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാശി സോണ്‍ അഡിഷണല്‍ ഡെപ്യുട്ടി കമ്മിഷണർ നീതു കുമാരി കഡിയാന്റെ നേതൃത്വത്തില്‍ ഛേത് ഗഞ്ച് , സിഗ്ര പൊലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് പെണ്‍വാണിഭ സംഘം വലയിലായത്.
റെയ്ഡിനെത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരൻ മുറികളെല്ലാം പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുറികളില്‍ ആളുണ്ടെന്ന് പൊലീസിന് മനസിലായി. തുടർന്നാണ് പത്ത് സ്ത്രീകളെയും പത്ത് പുരുഷൻമാരെയും കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ സിസി ടിവിയുടെ ഡി.വി.ആറും പൊലീസ് പിടിച്ചെടുത്തു.

















