ദന്തല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ കോടതിയില്‍ ഹാജരായ വേളയിലാണ് അന്വേഷണത്തിലെ വീഴ്ചകളെ ചൂണ്ടിക്കാട്ടി കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
വാദം നടക്കുന്നതിനിടെ കോടതി മുറിയിലെ ഓണ്‍ലൈൻ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമർശിച്ചു. സുപ്രധാനമായ കേസ് പരിഗണിക്കുമ്പോള്‍ എന്തിനാണ് മൈക്ക് ഓഫ് ചെയ്യുന്നതെന്ന് ജഡ്ജി ചോദിച്ചു. എന്നാല്‍ കോടതി നടപടികള്‍ ചില ടെലിവിഷൻ ചാനലുകള്‍ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വിശദീകരണം. തുടർന്ന് കോടതി ഇടപെട്ട് മൈക്ക് വീണ്ടും ഓണ്‍ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിലെ വീഴ്ചകളെ ചൂണ്ടിക്കാട്ടി പോലീസിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. “സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശമാണോ നിങ്ങള്‍ക്കുള്ളത്? ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ഉന്നയിച്ചത്.

















