ഡല്‍ഹിയിലെ സിജെപി പ്രതിഷേധങ്ങളില്‍ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോള്‍ അതിലെവിടെയാണ് കുട്ടികള്‍, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നതെന്നാണ് മേജർ രവിയുടെ പ്രതികരണത്തിലുള്ളത്.പലർക്കുമെന്നെ തെറിവിളിക്കണമെന്ന് തോന്നാം. അത് സ്വാഭാവികം മാത്രമാണ്. സോനം വാങ്ചുകിന് വലിയ രീതിയില്‍ വിദേശ ഫണ്ടുകള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണ സമയത്ത് ഇതിന് ചോദ്യങ്ങള്‍ നേരിട്ടിരുന്നില്ല.
അമേരിക്കയില്‍ നിന്ന് ഒരാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങുന്നു. പിന്നീട് ഇയാള്‍ തിരിച്ച് ഡല്‍ഹിയിലെത്തി പ്രതിഷേധം തുടങ്ങുന്നു. സ്വന്തം കഴിവ് എന്താണെന്ന് പോലും അറിയാത്ത സാമൂഹ്യ മാധ്യമങ്ങളില്‍ നിരാശരായ ഒരു കൂട്ടം യുവാക്കളാണ് ഡല്‍ഹിയിലെ പ്രതിഷേധങ്ങളില്‍ കാണാൻ കഴിയുന്നത്.
തുടക്കത്തില്‍ വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി മർദ്ദിക്കുന്ന വാർത്തകളും ദൃശ്യങ്ങളും കണ്ട് വിഷമം തോന്നിയെങ്കിലും, പിന്നീട് കാര്യം അന്വേഷിച്ചപ്പോഴാണ് അവിടെ വിദ്യാർത്ഥികള്‍ കുറവും മറ്റ് സ്വാർത്ഥ താത്പര്യക്കാരായ ആളുകളാണ് കൂടുതലും ഉണ്ടായിരുന്നതെന്ന് മനസ്സിലായത്. കഴിവും പണിയുമില്ലാത്ത ചില കലാകാരന്മാർ ടിവിയില്‍ മുഖം കാണിക്കാനും ഷോ-ഓഫ് നടത്താനും വേണ്ടിയാണ് സമരത്തിന്റെ ഭാഗമാകുന്നത്. വിസ്മയ മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ കാര്യങ്ങളുടെ യഥാർത്ഥ വശം അറിയാതെയാണെന്നും മേജർ രവി സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ പറയുന്നത്. വിസ്മയ വളരെ അധികം മനുഷ്യത്വമുള്ളയാളാണ്. അതിനാല്‍ തന്നെ പ്രതിഷേധത്തിന്റെ ഉള്‍വശങ്ങള്‍ മനസിലാക്കിയാവില്ല പ്രതികരണമെന്നും മേജർ രവി ഫേസ്ബുക്ക് ലൈവില്‍ പറയുന്നത്.
ജന്തർ മന്തർ പോലെയുള്ള നിശ്ചിത സ്ഥലങ്ങളില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം, രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും പോലീസിന് നേരെ ആക്രമണവും പേപ്പർ സ്പ്രേ പ്രയോഗവും നടത്തുമ്പോള്‍ സ്വാഭാവികമായും നിയമനടപടി ഉണ്ടാകും. പോലീസിനെ ആക്രമിച്ച ശേഷം കുട്ടികളെ അടിക്കുന്നു എന്ന് നിലവിളിക്കുന്നതില്‍ അർത്ഥമില്ലെന്നും മേജർ രവി പറയുന്നത്. പരീക്ഷാ പേപ്പർ ചോർച്ച രാജ്യത്ത് ആദ്യമായി ഉണ്ടാവുന്നതല്ല. പേപ്പർ ചോർന്നാല്‍ അന്വേഷണവും അറസ്റ്റും ഉണ്ടാകും. സിബിഎസ്‌ഇയുടേയും നീറ്റിന്റേയും ഫുള്‍ഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്. ജോർജ്ജ് സോറോസിനേപ്പോലുള്ളവരുടെ വിദേശ ഫണ്ടിംഗും ഗൂഡാലോചനയുമാണ് നിരവിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ളത്. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍ അസ്ഥിരതയുണ്ടാക്കിയ ഇതേ പാറ്റേണിലുള്ളവരുടെ ആവശ്യം മോദിയെ മാറ്റുകയെന്നത് മാത്രമാണെന്നും അതിലൂടെ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് വിദേശ ശക്തികള്‍ ലക്ഷ്യമിടുന്നതെന്നും മേജർ രവി വിശദമാക്കുന്നത്.
പത്ത് വർഷത്തെ ഭരണത്തിനിടെ അഴിമതി ആരോപണങ്ങളൊന്നും കേന്ദ്രത്തിനെതിരെ ഉയർത്താനില്ല. വോട്ട് ചോരിയെന്ന് പറയുന്നതിന് തെളിവൊന്നുമില്ല. സിജെപി സമരത്തില്‍ ഉയരുന്ന മുദ്രാവാക്യങ്ങളിലും വിദേശ ശക്തികളുടെ ഇടപെടലാണ് കാണാൻ കഴിയുക. കുട്ടികളെ അടിച്ചതില്‍ വിഷമം ഉണ്ട്. എന്നാല്‍ കുട്ടികള്‍ കുട്ടികളായി ഇരിക്കുവെന്നും മേജർ രവി പറയുന്നു.

















