നീറ്റ് പേപ്പർ ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളും സംബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന കലാപങ്ങള്‍ക്കുള്ള വിദേശ ബന്ധം പുറത്ത് വരുന്നു .ബംഗ്ലാദേശ്, ഖത്തർ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ചില സംഘടനകളാണ് കലാപകാരികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് എത്തിയിരിക്കുന്നത് .
ജന്തർ മന്തറില്‍ തമ്പടിച്ചിരിക്കുന്ന അക്രമികള്‍ക്ക് ഭക്ഷണം അയയ്‌ക്കാൻ ഈ രാജ്യങ്ങളിലെ ചില അജ്ഞാത വ്യക്തികള്‍ ഭക്ഷണ വിതരണ ആപ്പുകള്‍ ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല നേപ്പാളില്‍ നടന്ന കലാപം ആവർത്തിക്കാൻ ഇന്ത്യൻ യുവാക്കളെ പ്രേരിപ്പിച്ച് നേപ്പാളില്‍ നിന്നുള്ള യുവാക്കളും വീഡിയോകള്‍ ചെയ്യുന്നുണ്ട്.
ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഖത്തറില്‍ നിന്ന് ഒരു ഓർഡർ വന്നതായി ഫുഡ് ഡെലിവറി ബോയി വെളിപ്പെടുത്തുന്നു. ‘ഖത്തറില്‍ നിന്നുള്ള ഒരാള്‍ ജന്തർ മന്തറിലെ പ്രതിഷേധക്കാർക്ക് ഭക്ഷണം കൊണ്ടുപോകാൻ എന്നോട് ആവശ്യപ്പെട്ടു. അവർ എന്നെ വിളിച്ചു. ദിവസം മുഴുവൻ അത്തരം നിരവധി ഓർഡറുകള്‍ എനിക്ക് ലഭിക്കുന്നുണ്ടെന്നും ” ഡെലിവറി ബോയി പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്ന് ജന്തർ മന്തറിലേക്ക് രാത്രി 11 മണിക്ക് ഭക്ഷണം അയച്ചതായി പറയുന്ന സമാനമായ മറ്റൊരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ആപ്പുകള്‍ വഴിയാണ് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചതെന്നും ഡെലിവറി ബോയി പറഞ്ഞു.
ഭക്ഷണം അയച്ചവർ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രതിഷേധക്കാർക്കുള്ളതാണ് ഭക്ഷണം എന്നും മുൻകൂട്ടി പണം നല്‍കിയിരുന്നുവെന്നും ഈ ഡെലിവറി ഏജന്റുമാർ പറഞ്ഞു . ചില വീഡിയോകളില്‍, ജന്തർ മന്തറില്‍ പ്രതിഷേധിക്കുന്നവർ തന്നെ അജ്ഞാതരായ വ്യക്തികള്‍ പ്രധാന ബ്രാൻഡുകളില്‍ നിന്നുള്ള ഭക്ഷണം തങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ട്.











