എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മതങ്ങളെയും വിശ്വാസികളെയും മാനിക്കുമെന്നും മതഭ്രാന്തനോട് സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഐക്യത്തെ മറച്ചുവെക്കാനാണ് ഡീല്‍ ആരോപണം എന്നും ബിനോയ് വിശ്വം പറഞ്ഞു.
ആർഎസ്‌എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എല്ലാം മതഭ്രാന്തിന്റെ പേരുകളാണ്. അവരൊന്നും പലതല്ല ഒന്നാണ്. മതങ്ങളെയും വിശ്വാസികളെയും മാനിക്കും പക്ഷേ മതഭ്രാന്തനോട് സന്ധിയില്ലെന്നും ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഐക്യത്തെ മറച്ചുവെക്കാനാണ് ഡീല്‍ ആരോപണമെന്നും ഉത്സവപ്പറമ്പിലെ കള്ളനാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഉത്സവപ്പറമ്പിലെ കള്ളനാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മാല പൊട്ടിച്ചോടിയിട്ട് കള്ളൻ കള്ളൻ തന്നെ വിളിച്ചു പറയും. ആ കള്ളന്റെ പേരാണ് കോണ്‍ഗ്രസ്. ഡീല്‍ ആരോപണം നട്ടാല്‍ കുരുക്കാത്ത കള്ളമാണ്. അത് കേരളം വിശ്വസിക്കില്ല. 91ല്‍ വടകരയിലും ബേപ്പൂരിലും ഡീല്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞ ബിനോയ് വിശ്വം കോണ്‍ഗ്രസിന് അന്ധമായ എല്‍ഡിഎഫ് വിരോധമാണെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാഷാ ഉപയോഗത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഇടതു നേതാക്കളെ ജനങ്ങള്‍ക്കറിയാമെന്നും വാക്കോ ഭാഷയോ അല്ല, മനസ്സാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച സഖാവ് പറഞ്ഞുകഴിഞ്ഞതു തന്നെയാണ് തന്റെ നിലപാടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഉള്‍പ്പെടെ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ പറഞ്ഞിരുന്നു. വോട്ട് ചെയ്യുന്നവർക്ക് അവരുടേതായ രാഷ്ട്രീയമുണ്ടാകാം, എന്നാല്‍ വോട്ട് സ്വീകരിക്കുന്നതില്‍ വിവേചനം കാണിക്കില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോള്‍ ജയരാജനെ തള്ളിക്കൊണ്ടാണ് ബിനോയ് വിശ്വം രംഗത്തുവന്നിരിക്കുന്നത്.

















