ഷെയ്ൻ നിഗം നായകനായി അഭിനയിച്ച് 2026-ല്‍ പുറത്തിറങ്ങിയ ഒരു മലയാളം ക്രൈം ത്രില്ലർ ചിത്രമാണ് ‘ദൃഢം’.മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം പ്രശസ്ത സംവിധായകൻ ജിത്തു ജോസഫാണ് പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ദൃഢം കോപ്പിയടിയാണെന്ന് ആരോപിച്ച് മുൻ ഡിജിപിയും കൗണ്‍സലറുമായ ശ്രീലേഖ ആര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
തന്റെ ചെറുകഥ മോഷ്‍ടിച്ചതാണ് ദൃഢം എന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. താൻ കുറെ വർഷങ്ങള്‍ക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ചപതിപ്പില് പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല എന്നാണ് ശ്രീലേഖ ആരോപിക്കുന്നത്.
ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്
“ദൃഢം” (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങള്‍ക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ചപതിപ്പില് പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല.
എന്റെ ചാനലില്‍ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് “ഭൂതകാലം” എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്.
ഈ രണ്ടു സിനിമകളും തമ്മില്‍ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ “ഷെയിൻ നിഗം” ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഢം എന്ന സിനിമയില്‍, പോലീസ് വേഷത്തില്‍. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.
അതേസമയം ഒരു ഹൈറേഞ്ച് പ്രദേശത്തെ ശാന്തമായ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വരുന്ന വിജയ് എന്ന സബ് ഇൻസ്പെക്ടറുടെ കഥയാണിത്. ഒരു കൊലപാതക കേസ് തെളിയിക്കേണ്ട വലിയ സമ്മർദ്ദം അദ്ദേഹത്തിന് നേരിടേണ്ടി വരുന്നു. വെറുമൊരു ആക്ഷൻ ത്രില്ലറിനപ്പുറം, നീതിമാനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ആന്തരിക സംഘർഷങ്ങളും പ്രലോഭനങ്ങളെ അതിജീവിച്ച് സത്യസന്ധമായി ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

















