കേരള നിയമസഭയില്‍ കയ്യടിച്ച ഭരണ നിരയെ എതിർത്ത് ജി സുധാകരൻ. കൈയടിക്കുകയൊന്നും വേണ്ടെന്നും താനൊരു സ്വതന്ത്ര എംഎല്‍എ ആണെന്നും ജി സുധാകരൻ സഭയില്‍ പറഞ്ഞു.സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് ജനങ്ങള്‍ അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞക്കുറ്റിയില്‍ ഒരടി മുന്നോട്ട് വെച്ചത് കൊണ്ടാണ് രണ്ടടി പുറകോട്ട് വെക്കേണ്ടി വന്നത്. സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞ കുറ്റിയിട്ടു. തിരിച്ചടി അന്നേ ഓർമ്മിപ്പിച്ചിരുന്നുവെന്നും ജി സുധാകരൻ പറഞ്ഞു. സാംസ്കാരിക നായകർ കാലുനക്കികളാണെന്നും പുതിയ സർക്കാരിനെ കുറിച്ച് തുടക്കത്തില്‍ നല്ല അഭിപ്രായമാണുള്ളതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
അതേസമയം, 16ാം കേരളനിയമസഭയിലെ ആദ്യ അടിയന്തിരപ്രമേയ നോട്ടീസ് ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധനവില വർദ്ധനയും വിലക്കയറ്റവും ആയിരുന്നു. അടിക്കടി വില കൂടുമ്പോള്‍ സംസ്ഥാന സർക്കാർ കാര്യമായി ഇടപെടുന്നില്ലെന്ന് നോട്ടീസ് നല്‍കിയ കെഎൻ ബാലഗോപാല്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അധിക നികുതിയും സെസും വേണ്ടെന്ന് വെക്കണമെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന സതീശനോട് വാക്കാണ് പ്രധാനമെന്ന് പ്രതിപക്ഷം ഓർമ്മിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷം കാരണം സ്ഥിതി ഇനിയും രൂക്ഷമാകുമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. പക്ഷെ ഇളവിൻെ ഒരു സൂചനയും നല്‍കുന്നില്ല.

















