ഛത്തീസ്ഗഢിലെ ഒരു മാരുതി സുസുക്കി ഷോറൂമില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.ഒരു വനിതാ ജീവനക്കാരി ജനറല്‍ മാനേജരെ അക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. മാനേജരെ ഇവർ ആക്രമിക്കുകയും ഇയാളുടെ ദേഹത്ത് തുടർച്ചയായി മഷി ഒഴിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
ജനറല്‍ മാനേജർ അശ്ലീല സന്ദേശങ്ങളയച്ചു, അനുചിതമായി പെരുമാറി തുടങ്ങിയ ആരോപണങ്ങളാണ് ജീവനക്കാരി ഉന്നയിക്കുന്നത്. ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് പ്രകാരം, മെയ് 22 -ന് ദുർഗ് ജില്ലയിലെ ഭിലായിലെ ചൗഹാൻ ഓട്ടോമൊബൈല്‍സിലാണ് സംഭവം നടന്നത്. വനിതാ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് പൊലീസുകാർ മാരുതി സുസുക്കി ഷോറൂമില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരു പൊലീസുകാരൻ ഷോറൂമിന് അകത്തേക്ക് പ്രവേശിക്കുന്നത് കാണാം. പിന്നാലെ ജനറല്‍ മാനേജരും അങ്ങോട്ട് വരുന്നു. ഈ സമയത്താണ് ക്ഷുഭിതയായ ജീവനക്കാരി അവിടെ എത്തുന്നതും ജനറല്‍ മാനേജരുടെ മേല്‍ മഷി ഒഴിക്കുന്നതും ഇയാളെ അക്രമിക്കാൻ ശ്രമിക്കുന്നതും. പൊലീസുകാരൻ ഇവരെ തടയാൻ ശ്രമിച്ചുവെങ്കിലും ജീവനക്കാരി മാനേജരെ അക്രമിക്കുകയായിരുന്നു. ജീവനക്കാരി ജനറല്‍ മാനേജരെ തല്ലുന്നതും പിടിച്ചു തള്ളുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
ഭിലായ് നഗർ സിഎസ്പി സത്യപ്രകാശ് തിവാരി പറയുന്നത്, ചൗഹാൻ ഓട്ടോമൊബൈല്‍സിന്റെ സിഇഒ അങ്കിത് ആനന്ദിനെതിരെ വനിതാ ജീവനക്കാരി രേഖാമൂലം പരാതി നല്‍കിയിരുന്നു എന്നാണ്. എൻഡിടിവി റിപ്പോർട്ട് പ്രകാരം, ഇയാള്‍ തുടർച്ചയായി ജീവനക്കാരിക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീയുടെ പരാതി വ്യാപകമായ ശ്രദ്ധ നേടിയതോടെ, മറ്റ് ചില ജീവനക്കാരും ജിഎമ്മിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കേസ് സിഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നത്.

















