മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ മന്ത്രിമാർ ആരൊക്കെയാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിൻ്റെ നിയമസഭ കക്ഷി നേതാവ് എന്ന നിലയില്‍ വിഡി സതീശൻ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയും മന്ത്രിസഭാ രൂപീകരണമാണ്. എംഎല്‍എമാരില്‍ വലിയ ഭൂരിപക്ഷമുള്ള കെസി വേണുഗോപാലിൻ്റെ താല്‍പ്പര്യം മന്ത്രിമാരെ തെരഞ്ഞെടുക്കുമ്പോള്‍ നിർണായകമായേക്കും.
കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരെ ആയിരിക്കും ലഭിക്കുക. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസിന് തന്നെയായിരിക്കും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ അനുവദിച്ചേക്കും. ഏക അംഗമുള്ള കക്ഷികള്‍ക്ക് ഫുള്‍ ടേം മന്ത്രിസ്ഥാനം നല്‍കാനും ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസില്‍ ആരൊക്കെയാകും മന്ത്രിമാരാവുക എന്നാണ് ഇനി അറിയേണ്ടത്.
എട്ട് മന്ത്രിമാരെ കെസി വേണുഗോപാല്‍ വിഭാഗം ആവശ്യപ്പെടാനാണ് സാധ്യത. അഞ്ച് എംഎല്‍എമാർക്ക് ഒരു മന്ത്രിയെന്ന കണക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. 40ല്‍ അധികം എംഎല്‍എമാരുടെ പിന്തുണ കെസി വേണുഗോപാലിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്രയധികം മന്ത്രിമാരെ കെസി പക്ഷത്തിന് ലഭിച്ചാല്‍ മന്ത്രിസഭയുടെ കടിഞ്ഞാണ്‍ തന്നെ നഷ്ടപ്പെടുമെന്നുള്ളതിനാല്‍ വിഡി സതീശൻ അതിന് തയ്യാറാകുമോയെന്നാണ് ഇനി അറിയേണ്ടത്.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്തിയാല്‍ ആഭ്യന്തരവകുപ്പ് അദ്ദേഹത്തിന് നല്‍കേണ്ടിവരും. ചെന്നിത്തല വരുന്നില്ലെങ്കില്‍ വിഡി സതീശൻ തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. വിടി ബല്‍റാം, ഐസി ബാലകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, പിസി വിഷ്ണുനാഖ് തുടങ്ങിയ എംഎല്‍എമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകള്‍ പറയുന്നത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയില്‍ ചേരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പുതിയ കെപിസിസി പ്രസിഡൻ്റിനെയും കണ്ടെത്തേണ്ടി വരും. മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കുന്നതുമായ പ്രസിഡൻ്റിനെ തന്നെ നിയോഗിക്കാനാണ് സാധ്യത. അല്ലായെങ്കില്‍ സർക്കാരും പാർട്ടിയും രണ്ട് തട്ടിലായേക്കും.
ഇവർ മന്ത്രിമാരായേക്കും
മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനോ എൻ ശക്തനോ സ്പീക്കർ ആയേക്കുമെന്നാണ് റിപ്പോർട്ട്. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയും ഉയർന്നുവരുന്നുണ്ട്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനില്‍ കുമാർ എന്നിവർക്ക് പുറമെ പിസി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, വിപി സജീന്ദ്രൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, ടി സിദ്ധിഖ്, ഷാനിമോള്‍ ഉസ്മാൻ, വി ടി ബല്‍റാം എന്നിവർ കാബിനറ്റിലെത്താം.

















