കേരളത്തിലെ സാധാരണക്കാരെ ഞെക്കി തിഴിയുന്ന നിലപാടുകൾ ആണ് സംസ്ഥാന സർക്കാർ ഓരോ ദിവസവും സ്വീകരിക്കുന്നത്. ഇന്നലെ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ വിവിധയിനം ഫീസുകളും നികുതികളും കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. വൈദ്യുതി ചാർജും വെള്ള കരവും പലവട്ടമാണ് പിണറായി വിജയൻ സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം വർദ്ധിപ്പിച്ചത്.
ഇന്ത്യയിൽ എമ്പാടും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് വിവിധ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചു വരുന്നത്. രജിസ്ട്രേഷൻ ഫീസിലും, വാഹന നികുതിയിലും മറ്റും വൻ കിഴിവുകൾ ആണ് അന്യസംസ്ഥാനങ്ങളിൽ നൽകുന്നത്. എന്നാൽ നമ്മുടെ സംസ്ഥാന സർക്കാർ ഇത്തരം ഒരു സൗകര്യവും ജനങ്ങൾക്ക് ലഭ്യമാക്കുന്നില്ല. അതുകൊണ്ടുതന്നെ രാജ്യത്ത് ഇലക്ട്രിക്ക് കാറുകൾ വാങ്ങാൻ ഏറ്റവും പണം മുടക്കേണ്ടത് കേരളത്തിൽ തന്നെയാണ്.
വീണ്ടും വില ഉയരും
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നിലവില്‍ മൊത്തം വിലയുടെ അഞ്ച് ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഈ രീതി മാറുകയാണ്. 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് നികുതി അഞ്ച് ശതമാനമായി തന്നെ തുടരും എന്നാല്‍ 15-20 ലക്ഷം വരെ വിലയുള്ള വാഹനങ്ങളുടെ നികുതി മൂന്ന് ശതമാനം കൂടി വര്‍ദ്ധിപ്പിച്ച് എട്ട് ശതമാനമാക്കിയിരിക്കുകയാണ്. വാഹനത്തിന്റെ വില 20 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയായി ഈടാക്കുക പത്ത് ശതമാനം തുകയാണ്. ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും ത്രീവീലറുകള്‍ക്കും നികുതി അഞ്ച് ശതമാനമായിത്തന്നെ തുടരും.

















