ഇന്ത്യ ടുഡെ രണ്ട് വർഷത്തിലൊരിക്കല്‍ നടത്തുന്ന സർവെയാണ് മൂഡ് ഓഫ് ദി നേഷൻ സർവ്വേ. സി വോട്ടറുമായി ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. ഏറ്റവും പുതുതായി നടത്തിയ മൂഡ് ഓഫ് നേഷൻ സർവേയിലെ കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അടുത്ത പ്രധാനമന്ത്രി ആര്?
അടുത്ത പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തിന് ജനം നല്‍കിയ ഉത്തരം രസകരമായിരുന്നു. 49 ശതമാനം പേരും നരേന്ദ്ര മോദിയുടെ പേരുതന്നെയാണ് പറഞ്ഞത്. 22.4 ശതമാനം പേർ രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രി എന്ന് അഭിപ്രായപ്പെട്ടു.
മോദിയുടെ വോട്ടിംഗ് നിലയില്‍ ആറ് പോയിന്റിന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍ രാഹുലിനാകട്ടെ ഫെബ്രുവരി മാസത്തില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ എട്ട് പോയിന്റ് കൂടുതലാണ്. ബിജെപിയുടെ വോട്ടിംഗ് ശതമാനം 37.7ല്‍ നിന്ന് 36.56 ശതമാനമായി കുറയുമെന്നും സർവെ പറയുന്നു. ഇപ്പോഴാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ കോണ്‍ഗ്രസിന് സർവെ 106 സീറ്റുകള്‍ നല്‍കുന്നു. അവരുടെ വോട്ട് ശതമാനം 25.4 ആയി വർദ്ധിപ്പിക്കുകയും ചെയ്യും.
ജൂലായ് 15 മുതല്‍ ഓഗസ്‌റ്റ് 10 വരെയാണ് ഈ സർവെ നടത്തിയത്. ആകെ 543 മണ്ഡലങ്ങളിലെ 40591 പേരുമായി അഭിമുഖം നടത്തി. സി വോട്ടറിന്റെ പ്രതിവാര സ്ഥിര ട്രാക്കറിലൂടെ 95872 പേരെയും അഭിമുഖം ചെയ്‌തു.

















