ആലത്തൂരില്‍ 20 കാരി അസ്നയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. അസ്‌നയുടെ ഭർത്താവ് അബ്ദുറഹ്മാനും കുടുംബത്തിനുമെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.അസ്‌ന ഭർതൃവീട്ടില്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്കൂളില്‍ ചേരാൻ വൈകിയതിനാല്‍ 20-ാം വയസ്സിലും പ്ലസ് ടു പഠനം തുടരുകയായിരുന്നു അസ്‌ന. കഠിനമായ ജോലികള്‍ ചെയ്യിച്ചും പരിഹസിച്ചും ഏക മകളായ അസ്‌നയെ അവർ നിരന്തരമായി ചൂഷണം ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു. പീഡനം സഹിക്കവയ്യാതെ അസ്‌ന ഒരിക്കല്‍ വീടുവിട്ടിറങ്ങിയെങ്കിലും ഭർത്താവ് പിന്നാലെയെത്തി തിരികെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
എലിവിഷം ഉള്ളില്‍ച്ചെന്നതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഭർതൃവീട്ടുകാർ തങ്ങളില്‍ നിന്ന് മറച്ചുവെച്ചതായി കുടുംബം ആരോപിക്കുന്നു. ഭർതൃഗൃഹത്തില്‍ വച്ച് എലിവിഷം ഉള്ളില്‍ച്ചെന്നതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഏപ്രില്‍ 6-നാണ് അസ്ന മരിച്ചത്.
പരീക്ഷയ്‌ക്ക് മാർക്ക് കുറയുമെന്ന പേടിയില്‍ ആത്മഹത്യ ചെയ്തെന്ന് വരുത്തിത്തീർക്കാൻ ഭർതൃവീട്ടുകാർ ശ്രമിക്കുകയാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ ആലത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർതൃകുടുംബത്തിനെതിരെ പരാതി നല്‍കി കൂടുതല്‍ അന്വേഷണം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ തീരുമാനം.

















