ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കെഎസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് ബി. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎല്‍എ പോലുമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.എല്‍ഡിഎഫും യുഡിഎഫും മുസ്ലീം സ്ഥാനാർത്ഥികളെ മാത്രമേ മത്സരിപ്പിക്കുന്നുള്ളൂവെന്നും ഇത് ഹിന്ദു വിരുദ്ധ സമീപനമാണെന്നും അദ്ദേഹം ആരോപിച്ചു. ഗുരുവായൂർ നിരോധികളെയും അമ്പല വിരോധികളെയുമാണ് ഇരു മുന്നണികളും എംഎല്‍എമാരാക്കുന്നതെന്നും ഗോപാലകൃഷ്ണൻ വീഡിയോയില്‍ പറയുന്നു.
നിലവിലെ എംഎല്‍എ എൻ.കെ. അക്ബറിന് ഗുരുവായൂരപ്പനില്‍ വിശ്വാസമുണ്ടെന്ന് പറയാൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഗുരുവായൂരപ്പനില്‍ വിശ്വാസമില്ലാത്തവർക്ക് വോട്ട് നല്‍കില്ലെന്ന് വിശ്വാസികള്‍ തീരുമാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.വോട്ട് നേടുന്നതിനായി ബോധപൂർവ്വം വർഗീയത പറയുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയുമാണ് ബി. ഗോപാലകൃഷ്ണൻ ചെയ്യുന്നതെന്ന് ഗോകുല്‍ ഗുരുവായൂർ പരാതിയില്‍ പറയുന്നു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.

















