കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അലുവ അതുലിനെ വെട്ടിക്കൊന്നവർ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കഴിഞ്ഞത് സിനിമാ നിർമാതാവിൻ്റെ കൊല്ലം വാളകത്തെ ക്വാറിയില്‍.കൊലയില്‍ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, എ അനീർ, എസ് ഹുസൈൻ, ഷിനു പീറ്റർ എന്നിവർ അടക്കമുള്ള നാല് പേരാണ് ഇവരെന്ന് പൊലീസ് സ്ഥീരീകരിച്ചെങ്കിലും ആ വിവരം പൊലീസ് മറച്ചുവെയ്ക്കുകയായിരുന്നു.
കൊല്ലം വാളകത്തെ ശിവശ ഗ്രാനൈറ്റ്സ് എന്ന ക്വാറിയില്‍ കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങളും ദിവസങ്ങളോളം ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.സിനിമാ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെയും ശബരിമലയിലെ വിവാദ സ്വാമി സുനില്‍ സ്വാമിയുടെയും ഉടമസ്ഥതയിലുള്ള ക്വാറിയിലെ സ്ഥിരം സാന്നിധ്യമായ ഈ കൊടുംക്രിമിനലുകള്‍ നാട്ടുകാരെ നിരന്തരം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട് എന്നതിൻ്റെ തെളിവുകള്‍ റിപ്പോർട്ടറിന് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരി പത്താംതീയ്യതി കൊടുംക്രിമിനലുകളായ ബ്ലാക്ക് വീഷ്ണുവും ഷിനുപീറ്ററും അടക്കമുള്ള മുപ്പതിലധികം വരുന്ന ഗുണ്ടകള്‍ നാട്ടുകാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ റിപ്പോർട്ടർ പുറത്തുവിട്ടു. ഈ ദൃശ്യങ്ങളില്‍ അലുവ അതുല്‍ കേസിലെ പ്രതികളെയും വ്യക്തമായി കാണാം.
അതേ സമയം ക്വാറി തൻ്റേതാണെന്നും നടത്തിപ്പ് താനല്ലെന്നും കൊലപാതകത്തെക്കുറിച്ചോ ഗുണ്ടകളെക്കുറിച്ചോ കൂടുതല്‍ അറിയില്ലെന്നും സിനിമാ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ റിപ്പോർട്ടറിനോട് പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ കാര്യവും അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച രാവിലെ അതുല്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ജാമ്യത്തിലിറങ്ങിയാല്‍ എല്ലാ ശനിയാഴ്ചയും പൊലീസിനു മുന്നില്‍ ഹാജരാകാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് കൃത്യമായി മനസിലാക്കിയാണ് പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തത്. അക്രമിസംഘം സ്റ്റേഷന് പുറത്ത് പലയിടങ്ങളിലായി നില ഉറപ്പിച്ചിരുന്നു. അതുല്‍ സ്റ്റേഷനില്‍ എത്തിയത് രാവിലെ 10.30 ന് ശേഷമാണ്. പതിനൊന്ന് മണിയോടെ സ്റ്റേഷനില്‍ ഇറങ്ങി, പിന്നാലെ 17 മിനിറ്റിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു.
കേസില്‍ മുഴവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതുവരെ എട്ട് പ്രതികളാണ് പിടിയിലായത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.











