വിവാഹജീവിതത്തെക്കുറിച്ചുള്ള ജ്യോതിഷിയുടെ പ്രവചനത്തില്‍ മനംനൊന്ത് 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ബെംഗളൂരുവില്‍ ജീവനൊടുക്കി. ബാഗലഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. പ്രമുഖ കമ്പനിയായ ബോഷില്‍ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന വിദ്യജ്യോതിയാണ് മരിച്ചത്.
വീട്ടിലിരുന്ന് ജോലി ചെയ്തുവരികയായിരുന്നു വിദ്യ. കഴിഞ്ഞ കുറച്ചുനാളുകളായി വിവാഹവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിദ്യയെ അലട്ടിയിരുന്നതായി കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. വിദ്യജ്യോതി കുടക് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ സമ്മതം അറിയിക്കുകയും ചടങ്ങുകള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍, വിവാഹത്തിന് മുന്നോടിയായി വിദ്യ ഒരു ജ്യോതിഷിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.വിദ്യയുടെ ദാമ്പത്യജീവിതം വെറും രണ്ട് വർഷം മാത്രമേ നീണ്ടുനില്‍ക്കൂ എന്നും, അതിനുശേഷം ദമ്പതികള്‍ വേർപിരിയുമെന്നുമായിരുന്നു ജ്യോതിഷിയുടെ പ്രവചനം. ഈ ദോഷം മറികടക്കാൻ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പൂജകളും വഴിപാടുകളും നടത്താൻ ജ്യോതിഷി വിദ്യയോട് നിർദേശിച്ചിരുന്നു. ഭാവി ജീവിതത്തെക്കുറിച്ച് ഭയപ്പെട്ട വിദ്യ, ഈ നിർദേശങ്ങള്‍ കൃത്യമായി പാലിക്കാൻ തീരുമാനിച്ചു.ജ്യോതിഷി നിർദേശിച്ച ഒമ്പത് ദിവസത്തെ പൂജകള്‍ വിദ്യ വീട്ടില്‍ വെച്ച് പൂർത്തിയാക്കിയിരുന്നു.
വെള്ളിയാഴ്ചയായിരുന്നു പൂജയുടെ അവസാന ദിവസം. പൂജയുടെ ഭാഗമായി കുടുംബാംഗങ്ങള്‍ എല്ലാവരും ചേർന്ന് ക്ഷേത്രത്തില്‍ പോകാൻ തയ്യാറെടുക്കുകയായിരുന്നു.കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായ വിദ്യ, തന്റെ മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിദ്യയെ കാണാതിരുന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ബാഗലഗുണ്ടെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജ്യോതിഷിയുടെ വാചകങ്ങള്‍ വിദ്യയെ മാനസികമായി വളരെയധികം തളർത്തിയിരുന്നതായാണ് പ്രാഥമിക നിഗമനം. വിദ്യയുടെ ഫോണ്‍ രേഖകളും ജ്യോതിഷിയുമായി നടത്തിയ സംഭാഷണങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. അന്ധവിശ്വാസങ്ങള്‍ക്കും തെറ്റായ പ്രവചനങ്ങള്‍ക്കും പിന്നാലെ പോകുന്നത് ഇത്തരം ദാരുണമായ സംഭവങ്ങള്‍ക്ക് കാരണമാകുന്നത് ഗൗരവകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.യുവതിയുടെ മരണത്തില്‍ പ്രണയബന്ധത്തിലോ കുടുംബത്തിലോ മറ്റ് തർക്കങ്ങള്‍ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

















