വിഴിഞ്ഞത്ത് സീ ഫുഡ് കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെ തലസ്ഥാനത്തെ മത്സ്യമാർക്കറ്റുകളിലും പരിശോധന.വർക്കല പുന്നമൂട് മാർക്കറ്റില്‍നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 400 കിലോ മീൻ പിടികൂടി. വർക്കല നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മീൻ പിടിച്ചെടുത്തത്. കണവ, ഞണ്ട്, ചൂര, ആകോലി, ചെങ്കലവ തുടങ്ങിയ മീനുകളാണ് പിടിച്ചെടുത്തത്. കണവ വലിയ അളവില്‍ സൂക്ഷിച്ചിരുന്നു.
അഞ്ചുതെങ്ങ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും മീൻ കൊണ്ടുവന്ന് ദിവസങ്ങളോളം ഐസും മറ്റ് പദാർഥങ്ങളുമിട്ട് സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതായി ആരോഗ്യവിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് ഇന്നലെ വൈകീട്ട് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മീൻ നശിപ്പിച്ചു. ഇനിയും ഇത്തരത്തില്‍ വില്‍പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നോട്ടീസും നല്‍കി. മാർക്കറ്റില്‍നിന്നും 25 കിലോ നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു.
വർക്കല ഗവ. സ്‌കൂളിന് സമീപം പ്ലാസ്റ്റിക് വില്‍പ്പന നടത്തിയതിന് പിഴയടയ്ക്കാത്ത സ്ഥാപനം അടപ്പിക്കുകയും ചെയ്തു.ഹെല്‍ത്ത് ഇൻസ്‌പെക്ടർ പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഹസ്മി, പിങ്കി, മുബാറക്ക് എന്നിവരായിരുന്നു പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ചില്ലറവില്‍പ്പനക്കാർക്ക് എത്തിക്കുന്ന മത്സ്യമാണെന്നും കാലങ്ങളായി ഇത്തരത്തിലാണ് സൂക്ഷിച്ച് വച്ചിട്ടും കാര്യമായ പരിശോധനയില്ലെന്നും നാട്ടുകാർ പറയുന്നു.

















