എളമക്കരയില്‍ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത കേസില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.പെണ്‍കുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണത്തിന് തൊട്ടുമുൻപും പീഡനം നടന്നതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ സംഭവത്തില്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ മാസം 16-നാണ് കൊച്ചിയിലെ വാടക വീടിനുള്ളില്‍ പിതാവിനെ തൂങ്ങി മരിച്ച നിലയിലും മകളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലാതിരുന്ന സാഹചര്യത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്.
കുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. പിതാവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ഈ കുറ്റബോധമാണോ എന്നും പരിശോധിക്കുന്നുണ്ട്.മകള്‍ പീഡനത്തിനിരയായ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവർ ജോലി കഴിഞ്ഞ് എത്തുമ്പോഴാണ് ദാരുണമായ വിവരം അറിയുന്നത്.
കുട്ടിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ പ്രതിയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.ഒരു വർഷത്തോളം നീണ്ട പീഡനം വീട്ടില്‍ വെച്ചാണോ നടന്നത് എന്നതിനെക്കുറിച്ച് അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. അച്ഛനും മകളും തമ്മില്‍ സ്നേഹത്തിലായിരുന്നുവെന്ന പ്രാഥമിക നിഗമനങ്ങളെ തകിടം മറിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

















