ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷോൺ ജോർജ് പാലായിൽ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്ലാമോഫോബിയ പടർത്തി ക്രിസ്ത്യൻ, ഹിന്ദു വോട്ടുകളിലേക്ക് കടന്നു കയറുവാനുള്ള ശ്രമങ്ങളും ഷോണിന് വേണ്ടി ബിജെപി പ്രചരണ കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നുണ്ട് എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഒരു പരിധിവരെ മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കിൻറെ സാന്നിധ്യം ഇല്ലാത്തതാണ് പാലാ മത്സരത്തിനായി തെരഞ്ഞെടുക്കുവാൻ ജോണിനെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.
എന്നാൽ പാലായുടെ മതേതര പാരമ്പര്യമുള്ള വോട്ടർമാർക്കിടയിൽ ഇത്തരം വർഗീയ വിഭജന പ്രചാരണ തന്ത്രങ്ങൾ എത്രമാത്രം ഫലപ്രദമാകും എന്ന് കണ്ടറിയേണ്ടതുണ്ട്. സംഘപരിവാറിനെ പ്രീണിപ്പിക്കുവാൻ ഷോൺ ജോർജ്ജും, പിസി ജോർജും നടത്തുന്ന വർഗീയ പരാമർശങ്ങളും, വിളമ്പുന്ന വർഗീയ വിദ്വേഷവും അവരുടെ ഉറ്റ അനുയായികളെ പോലും ആ പാളയത്തിൽ നിന്ന് അകറ്റിയിട്ടുണ്ട്. ഇതിൻറെ അപകടം തിരിച്ചറിഞ്ഞ് ഇപ്പോൾ “ഈരാറ്റുപേട്ടയുടെ സുൽത്താൻ” എന്ന സ്വന്തം ഫാൻ പേജിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഷോൺ രംഗത്ത് എത്തിയിട്ടുണ്ട്.
ഷോൺ ജോർജിനെ പ്രിൻസ് ഓഫ് പൂഞ്ഞാർ എന്ന് വിശേഷിപ്പിക്കുന്ന, പാലായെ മഹത്വത്തിലേക്ക് നയിക്കാൻ എത്തുന്നവൻ എന്ന് പുകഴ്ത്തുന്ന ഗാനം ഉൾപ്പെടെ പുറത്തിറക്കിയിരിക്കുന്ന ഫാൻ പേജിനെ ആണ് ഇദ്ദേഹം ഇപ്പോൾ തള്ളിപ്പറഞ്ഞിരിക്കുന്നത്. പ്രധാനമായും യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനെ കടന്നാക്രമിക്കുന്ന പോസ്റ്റുകളും, ഷോൺ ജോർജിനെയും പിസി ജോർജിനെയും പുകഴ്ത്തുന്ന പോസ്റ്റുകളും ആണ് പേജിൽ നിറയുന്നത്. പതിനായിരത്തോളം സബ്സ്ക്രൈബേഴ്സ് ഉള്ള പേജ് കൂടിയാണിത്.
രാഷ്ട്രീയ എതിരാളികളെ അടിസ്ഥാനമില്ലാതെ ജിഹാദികൾ ആയി ചിത്രീകരിക്കുന്ന സംഘപരിവാർ ലൈൻ തന്നെയാണ് പേജ് പിന്തുടരുന്നത്. ഭാരത പുത്രൻ എന്നാണ് ഷൊണിനെ ഇവർ വിശേഷിപ്പിക്കുന്നത്. പാലാ രാഷ്ട്രീയം ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത അതിതീവ്ര ദേശീയതയും, വർഗീയ വിഭജനവും മുൻനിർത്തി ആയിരിക്കും ബിജെപിയുടെ പ്രചരണം എന്നതിൻറെ കൃത്യമായ സൂചനകൾ തന്നെ ഈ പേജിൽ നിന്ന് ലഭ്യമാകുന്നുണ്ട്. ഷോൺ ജോർജ് തള്ളിപ്പറഞ്ഞാൽ പോലും ബിജെപിയുടെ ബുദ്ധി കേന്ദ്രങ്ങൾ പ്രചരണ ലൈൻ മാറ്റിപ്പിടിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.

















