അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഭാര്യ രാധയാണ് നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇ ശ്രീധരൻ. ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ ആവശ്യപ്പെട്ടതായും വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും ഇ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നുമുതല്‍ ജോലി തുടങ്ങും. നമ്മള്‍ എന്ത് ചെയ്യുമ്പോഴും നാട്ടുകാർക്ക് ഉപദ്രവമുണ്ടാകരുത്. വേഗം പണിതീർക്കാനുള്ള കാര്യങ്ങളാണ് സ്വീകരിക്കുക. ഏപ്രില്‍- മെയ് മാസത്തോടെ ഫീല്‍ഡ് വർക്ക് തുടങ്ങും. ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയില്‍ 22 സ്റ്റേഷനുകളാണ് ഉള്ളത്. നാട്ടുകാരുടെ വിശ്വാസം തങ്ങള്‍ക്ക് വേണമെന്നും ശ്രീധരൻ പറഞ്ഞു.റഡാർ ഉപയോഗിക്കാതെ ജീവനക്കാർ നേരിട്ട് മാന്വലായി സർവേ നടത്തും. പരസ്പര സഹകരണത്തോടെയും വിട്ടുവീഴ്ചയോടും കൂടിയായിരിക്കും സ്ഥലം ഏറ്റെടുക്കല്‍. ജനങ്ങളുടെ സൗകര്യം നോക്കി മാത്രമേ സ്ഥലം ഏറ്റെടുക്കൂവെന്നും ഇ ശ്രീധരൻ പറഞ്ഞു.
അതേസമയം കെ റെയില്‍ പദ്ധതിയെ പരിഹസിച്ച ഇ ശ്രീധരൻ, അതിവേഗ പാതയില്‍ മഞ്ഞക്കല്ലിടാൻ പോകുന്നില്ലെന്ന് പറഞ്ഞു.പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയില്‍വേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേല്‍നോട്ടത്തില്‍ ഡിഎംആർസി അത് ചെയ്യണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും ഇ ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍ പാത പ്രഖ്യാപിച്ചിരുന്നില്ല. ബജറ്റില്‍ അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു ഇതിനോടുള്ള ശ്രീധരന്റെ പ്രതികരണം.

















