ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിലുള്ള ഇസ്ലാംനഗറില്‍ അരങ്ങേറിയ നാടകീയമായ ഒരു പ്രതിഷേധം പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ അമ്ബരപ്പിച്ചിരിക്കുകയാണ്.രണ്ടാം വിവാഹം വേണമെന്ന വിചിത്രമായ ആവശ്യവുമായി മുപ്പതടി ഉയരമുള്ള വാട്ടർ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഹർ പ്രസാദ് മൗര്യ എന്ന യുവാവാണ് ഈ സംഭവത്തിലെ താരം.
ഇസ്ലാംനഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്കിന് മുകളില്‍ കയറി നിന്ന ഇയാള്‍, തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ താഴേക്ക് ചാടുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ പ്രദേശത്ത് വൻ പരിഭ്രാന്തി പടർന്നു.മറ്റുള്ളവർക്കെല്ലാം ഭാര്യമാരുണ്ടെന്നും തനിക്ക് മാത്രം പരിചരിക്കാൻ ആരുമില്ലെന്നുമായിരുന്നു ഇയാളുടെ പ്രധാന പരാതി. പത്തുദിവസമായി താൻ ഒരേ വസ്ത്രമാണ് ധരിക്കുന്നതെന്നും അത് അലക്കി നല്‍കാൻ പോലും ആരുമില്ലാത്ത അവസ്ഥയാണെന്നും ഇയാള്‍ സങ്കടത്തോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയ തനിക്ക് രണ്ടാം വിവാഹം കഴിക്കണമെന്നും അതിന് അധികൃതർ മുൻകൈ എടുക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.
ആശുപത്രി വളപ്പില്‍ രോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഏറെനേരം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.ഏതാണ്ട് അരമണിക്കൂറോളം നീണ്ട ചർച്ചകള്‍ക്കും ഉറപ്പുകള്‍ക്കും ഒടുവിലാണ് ഇയാള്‍ ടാങ്കിന് താഴെയിറങ്ങാൻ തയ്യാറായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് ചില മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് മാതാപിതാക്കള്‍ പോലീസിനോട് വെളിപ്പെടുത്തി.
എട്ടു വർഷം മുൻപ് വിവാഹിതനായ ഹർ പ്രസാദിനെ ആറു വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതാണ്. ആ ബന്ധത്തില്‍ ഇയാള്‍ക്ക് ആറു വയസുള്ള ഒരു മകനുണ്ട്. ജലന്ധറില്‍ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.നിലവില്‍ ബറേലിയില്‍ മാനസികാരോഗ്യ ചികിത്സ തേടിക്കൊണ്ടിരിക്കുന്ന യുവാവിനെ കൃത്യമായി നിരീക്ഷിക്കണമെന്നും മരുന്നുകള്‍ കൃത്യമായി നല്‍കണമെന്നും നിർദ്ദേശിച്ചുകൊണ്ട് പോലീസ് കുടുംബത്തോടൊപ്പം വിട്ടയച്ചു.

















