കൗമാരക്കാർക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഹാഫ് പാന്റ് ധരിക്കുന്നതും നിരോധിച്ചുകൊണ്ട് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഖാപ് പഞ്ചായത്ത്.പാശ്ചാത്യ സ്വാധീനത്തെയും സാംസ്‌കാരിക മൂല്യങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ ചൂട്ടിക്കാട്ടിയാണ് നിയന്ത്രണം.
വിവാഹച്ചടങ്ങളകളില്‍ അമിതമായ ചെലവ് നിയന്ത്രിക്കുന്നതിനും അതിഥികളുടെ എണ്ണം കുറയ്ക്കുന്നതിനും നിർദേശമുണ്ട്. പരമ്ബരാഗത മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, അനുചിതമായ രീതികള്‍ നിരോധിക്കുക, സാമൂഹിക സൗഹാർദവും സാംസ്‌കാരിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് ഖാപ് പഞ്ചായത്തിന്റെ വിശദീകരണം.
സമൂഹത്തിന്റെ താത്പര്യത്തിനായി ഈ തീരുമാനം ഉത്തർപ്രദേശ് മുഴുവൻ നടപ്പാക്കുമെന്നും പ്രചാരണത്തിനായി മറ്റു ഖാപ്പുകളുമായി ബന്ധപ്പെടുമെന്നും പഞ്ചായത്ത് അംഗങ്ങള്‍ അറിയിച്ചു. ”സമൂഹത്തിന്റെ തീരുമാനം പരമോന്നതമാണ്. രാജസ്ഥാനില്‍ എടുത്ത തീരുമാനം പ്രശംസനീയമാണ്. ആണ്‍കുട്ടികള്‍ക്ക് സ്മാർട്ട്‌ഫോണുകളും ഹാഫ് പാന്റുകളും നിരോധിക്കാൻ ഞങ്ങള്‍ പദ്ധതിയിടുന്നു. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസവും സാമൂഹിക മാർഗനിർദേശവും ലഭിക്കാൻ കുടുംബത്തോടും മുതിർന്നവരോടും ഒപ്പം സമയം ചെലവഴിക്കണം”- താമ്ബാ ദേശ് ഖാപ് ചൗധരി ബ്രജ്പാല്‍ സിങ് പറഞ്ഞു.
18-20 വയസുള്ള ആണ്‍കുട്ടികള്‍ക്ക് ഫോണ്‍ ആവശ്യമില്ല. ഈ തീരുമാനം പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമങ്ങളില്‍ ബോധവത്കരണം നടത്തും. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കുന്നത് ദുശ്ശീലങ്ങളിലേക്ക് നയിക്കും. ഫോണുകള്‍ വീട്ടില്‍ മാത്രം സൂക്ഷിക്കണം. വിവാഹങ്ങള്‍ ഗ്രാമത്തിലും വീട്ടിലും നടത്തണം. ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ബ്രജ്പാല്‍ സിങ് പറഞ്ഞു.









