ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ട്. ഒരുഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല. ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ആളാണ് പരാതിക്കാരി. അതുകൊണ്ട് തന്നെ ഗര്‍ഭിണി ആയതില്‍ ഉത്തരവാദിത്വമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിയെ അബോര്‍ഷന് മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കേണ്ട ആവശ്യം തനിക്കില്ല. യുവതി മരുന്ന് കഴിച്ചിട്ടുണ്ടെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമാണ്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്ക് എതിരെ നടക്കുന്നത് രാ്ഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ്. സിപിഎം, ബിജെപി ഗൂഢാലോചനയാണ് നടക്കുന്നത്. ബിജെപി നേതാവിന്റെ ഭാര്യയാണ് പരാതിക്കാരി. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനവും പരാതിക്ക് നിര്‍ബന്ധിച്ചിട്ടുണ്ട്. ഇതിനുള്ള തെളിവുകള്‍ കൈയ്യില്‍ ഉണ്ടെന്നും രാഹുല്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെ യുവതിയാണ് ആദ്യം സൗഹൃദം തുടങ്ങുന്നത്. യുവതിയുടെ വിവാഹശേഷമാണ് ഫെയ്സ്ബുക്കിലൂടെ ബന്ധം ആരംഭിക്കുന്നത്. യുവതി ഗാര്‍ഹികപീഡനത്തിന് ഇരയായിരുന്നു. ഇതെല്ലാം കേട്ടപ്പോള്‍ യുവതിയോട് സഹതാപം തോന്നി. അങ്ങനെ സൗഹൃദം വളര്‍ന്നു. യുവതിയുമായുണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. താന്‍ കാരണം ഗര്‍ഭിണിയായെന്ന് പറയുന്നത് തെറ്റാണ്. താന്‍ ഗര്‍ഭിണിയാക്കിയിട്ടില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി സ്വയം മരുന്ന് കഴിച്ചതാണ്. അതിനാല്‍ താന്‍ എങ്ങനെയാണ് പ്രതിയാവുകയെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
ബന്ധമുണ്ടായിരുന്ന സമയത്തെ വാട്സാപ്പ് ചാറ്റുകളടക്കം യുവതി സൂക്ഷിച്ചു. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സിപിഎം-ബിജെപി നെക്സസാണ് ഇതിനുപിന്നില്‍. ഈ കേസിലൂടെ ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ തന്നെ കേസിന്റെ രാഷ്ട്രീയമാനം വ്യക്തമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവ് ബിജെപി നേതാവാണ്. യുവതി ജോലി ചെയ്യുന്ന സ്ഥാപനവും തനിക്കെതിരെ കേസു കൊടുക്കാന്‍ സമ്മര്‍ദ്ദം നടത്തി. ഇത് പറയുന്ന ഓഡിയോ കൈയ്യിലുണ്ടെന്നും രാഹുല്‍ പറയുന്നു.

















