ഡല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) കാമ്ബസില്‍ മുസ്ലീം വിരുദ്ധ വിദ്വേഷ ചുവരെഴുത്തുകള്‍. ‘മുസ്ലീങ്ങള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല’ എന്ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ എഴുതിയിരിക്കുന്നു. ഇത് കാമ്ബസിലെ വിദ്യാർത്ഥികള്‍ക്കിടയില്‍ ആശങ്ക പടർത്തിയിരിക്കുകയാണ്.
ഐ.എസ്.ഐയുടെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമാണ് വിദ്വേഷ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വർഷങ്ങളായി ഹോസ്റ്റല്‍ കവാടത്തില്‍ ‘നായ്ക്കള്‍ക്ക് പ്രവേശനമില്ല’ എന്ന് കറുത്ത നിറത്തില്‍ എഴുതിയിരുന്നു. ഇതിനു മുകളിലായി ആരോ വെളുത്ത ചോക്ക് ഉപയോഗിച്ച് ‘മുസ്ലീങ്ങള്‍’ എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. കൂടാതെ, ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ സൂക്ഷിച്ചിരുന്ന ഒരു ചവറ്റുകൊട്ടയില്‍ ‘മുസ്ലീങ്ങള്‍ക്കുള്ള ഏക സ്ഥലം’ എന്നും എഴുതിയിട്ടുണ്ട്.
1931ല്‍ പ്രൊഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസ് സ്ഥാപിച്ച ഐ.എസ്.ഐ, രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്. 1959 മുതല്‍ ഇത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, തേസ്പൂർ എന്നിവിടങ്ങളിലും ഐ.എസ്.ഐക്ക് ശാഖകളുണ്ട്. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്ത് കണ്ടെത്തിയത് ഗൗരവമേറിയ വിഷയമായി കണക്കാക്കപ്പെടുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.













