ദില്ലി സ്ഫോടനത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കാറിന്റെ മുൻവശത്ത് നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നത്. അപകടത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ് ദൃശ്യങ്ങള്‍.അതേസമയം ദില്ലി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാറും കണ്ടെത്തി.ഹരിയാനയിലെ ഖണ്ഡേവാലില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്.കാറില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി.
ഡോ. ഉമറിന്റെ പേരിലുള്ള രണ്ടാമത്തെ കാറാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഹരിയാനയിലെ ഖാണ്ഡേവാല്‍ ഗ്രാമത്തില്‍ നിന്നാണ് ചുവന്ന ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെടുത്തത്. കാര്‍ ഉപേക്ഷിച്ച നിലയിലായിരുന്നുവെന്നാണ് വിവരം. കാറില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യമടക്കമാണ് പ്രാഥമികമായി പരിശോധിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കാര്‍ കസ്റ്റഡിയില്‍ എടുത്തു. കാര്‍ ഡീലറെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ കാറിന്റെ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചത്.
അതേസമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യാ മന്ത്രിസഭായോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണത്തിലെ പുരോഗതി മന്ത്രിസഭ വിലയിരുത്തി. ഫരീദാബാദിലെ അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയിലും അന്വേഷണ സംഘം പരിശോധന നടത്തി. സര്‍വകലാശാല ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്തതായാണ് വിവരം. സ്‌ഫോടന സ്ഥലത്ത് കണ്ടെത്തിയ വസതുക്കളുടെ ഫോറന്‍സിക് ഫലവും ഉടന്‍ പുറത്ത് വരും.

















